ബൈബിൾവാക്യങ്ങളുടെ വിശദീകരണം
റോമർ 15:13—“പ്രത്യാശയുടെ ദൈവം . . . സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ”
“നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമ്പോൾ പ്രത്യാശ നൽകുന്ന ആ ദൈവം നിങ്ങളിൽ വലിയ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളിൽ പ്രത്യാശ നിറഞ്ഞുകവിയട്ടെ.”—റോമർ 15:13, പുതിയ ലോക ഭാഷാന്തരം.
“പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!”—റോമർ 15:13, പി.ഒ.സി. ബൈബിൾ.
റോമർ 15:13-ന്റെ അർഥം
തന്റെ സഹക്രിസ്ത്യാനികളിൽ ദൈവം “സന്തോഷവും സമാധാനവും” നിറയ്ക്കണമെന്ന ആഗ്രഹമാണ് ഈ വാക്കുകളിലൂടെ പൗലോസ് അപ്പോസ്തലൻ കാണിക്കുന്നത്. ഈ നല്ല ഗുണങ്ങൾക്കു ദൈവം തരുന്ന പ്രത്യാശയുമായും പരിശുദ്ധാത്മാവിന്റെ ശക്തിയുമായും ബന്ധമുണ്ട്.
ദൈവം തരുന്ന ഈ പ്രത്യാശയെക്കുറിച്ച് ദൈവത്തിന്റെ എഴുതപ്പെട്ട വചനമായ ബൈബിളിൽനിന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. റോമർ 15:4 പറയുന്നതനുസരിച്ച് ബൈബിളിൽ “മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.” ഇന്നു നമ്മുടെ ജീവിതത്തിലെ പ്രത്യാശയില്ലാതാക്കുന്ന ദാരിദ്ര്യം, അനീതി, രോഗം, മരണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുള്ള ദൈവത്തിന്റെ ഉറപ്പ് ബൈബിളിലുണ്ട്. (വെളിപാട് 21:4) യേശുക്രിസ്തുവിനെ ഉപയോഗിച്ചായിരിക്കും ദൈവം ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നത്. ഇതു ഭാവിയെക്കുറിച്ച് നമുക്കു നല്ലൊരു പ്രത്യാശ തരുന്നു.—റോമർ 15:12.
ദൈവത്തിൽ ആശ്രയിച്ചാൽ മാത്രമേ ദൈവം തരുന്ന ‘പ്രത്യാശ നമ്മളിൽ നിറയൂ.’ ദൈവത്തെക്കുറിച്ച് കൂടുതൽക്കൂടുതൽ പഠിക്കുമ്പോൾ ദൈവത്തെ പൂർണമായി ആശ്രയിക്കാം എന്ന നമ്മുടെ ബോധ്യവും കൂടിക്കൂടി വരും. (യശയ്യ 46:10; തീത്തോസ് 1:2) ദൈവം തരുന്ന ഉറപ്പുള്ള പ്രത്യാശയുള്ളതുകൊണ്ട് ഒരാൾക്കു കഷ്ടതകൾ ഉള്ളപ്പോൾപ്പോലും സന്തോഷവും സമാധാനവും ഉള്ളവനായിരിക്കാനാകും.—റോമർ 12:12.
സമാധാനം, സന്തോഷം, പ്രത്യാശ എന്നിവയ്ക്കു ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയായ ‘പരിശുദ്ധാത്മാവുമായും’ ബന്ധമുണ്ട്. a തന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. അതു നമുക്കു പ്രത്യാശ തരുന്ന ഒരു കാര്യമാണ്. ആളുകളിൽ സന്തോഷവും സമാധാനവും പോലുള്ള നല്ല ഗുണങ്ങൾ വളർത്താനും പരിശുദ്ധാത്മാവ് സഹായിക്കും.—ഗലാത്യർ 5:22.
റോമർ 15:13-ന്റെ സന്ദർഭം
റോമിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് എഴുതിയതാണു റോമർക്കുള്ള ഈ കത്ത്. ജൂതപാരമ്പര്യമുള്ളവരും അങ്ങനെയല്ലാത്തവരും ആ ക്രിസ്ത്യാനികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പശ്ചാത്തലവും സംസ്കാരവും വ്യത്യസ്തമായിരുന്നെങ്കിലും ചിന്തയിലും പ്രവൃത്തിയിലും ഐക്യമുള്ളവരായിരിക്കാൻ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു.—റോമർ 15:6.
എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ ദൈവത്തെ ഐക്യത്തോടെ സേവിക്കുന്ന ഒരു സമയം വരുമെന്നു വളരെക്കാലം മുമ്പുതന്നെ ദൈവം പറഞ്ഞിരുന്നതു പൗലോസ് റോമിലെ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. ഇക്കാര്യം തെളിയിക്കാൻ പൗലോസ് നാലു തവണ എബ്രായതിരുവെഴുത്തുകളിൽനിന്ന് b ഉദ്ധരിച്ചു. (റോമർ 15:9-12) പൗലോസ് ഉദ്ദേശിച്ചതു ക്രിസ്തുവിന്റെ ശുശ്രൂഷയിൽനിന്ന് ജൂതന്മാരുടെ കൂടെ മറ്റു ജനതകളിൽപ്പെട്ടവർക്കും പ്രയോജനം കിട്ടുമെന്നാണ്. കാരണം രണ്ടു കൂട്ടർക്കും ദൈവം കൊടുത്തിരിക്കുന്ന ഒരേ പ്രത്യാശയാണുള്ളത്. അതുകൊണ്ട് റോമിലെ സഭയിലുള്ള എല്ലാവരും അവരുടെ പശ്ചാത്തലം എന്തായിരുന്നാലും ശരി, ‘അന്യോന്യം സ്വീകരിക്കണമായിരുന്നു.’ അതായത് പരസ്പരം ദയയും ആതിഥ്യവും കാണിക്കണമായിരുന്നു.—റോമർ 15:7.
a കൂടുതൽ വിവരങ്ങൾക്ക് “എന്താണ് പരിശുദ്ധാത്മാവ്?” എന്ന ലേഖനം വായിക്കുക.
b എബ്രായതിരുവെഴുത്തുകളെ ‘പഴയനിയമം’ എന്നും പറയാറുണ്ട്.