1,65,000-ത്തിലേറെ സാഹിത്യകൈവണ്ടികൾ
വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിന് പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ അവർ ഇപ്പോൾ പൊതുസ്ഥലങ്ങളിൽ ആകർഷകമായ പ്രദർശനോപാധികളുടെ അടുത്ത് നിൽക്കുന്നതായി കാണാറുണ്ട്.
അടുത്തകാലത്തായി, ഇത്തരത്തിലുള്ള പ്രസംഗപ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുവരികയാണ്. 2011 നവംബറിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു കൂട്ടം സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന മേശകളും കൈവണ്ടികളും ഉപയോഗിച്ച് ആളുകളെ ബൈബിൾസന്ദേശം പരിചയപ്പെടുത്താൻ തുടങ്ങി. ഈ സംരംഭം വിജയകരമായിരുന്നതുകൊണ്ട് അത് മറ്റ് നഗരങ്ങളിലേക്കും പെട്ടെന്ന് വ്യാപിച്ചു.
2015 മാർച്ച് ആയപ്പോഴേക്കും 1,65,390 കൈവണ്ടികളാണ് ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾക്ക് അയച്ചുകൊടുത്തത്. കൂടാതെ, ആയിരക്കണക്കിന് സ്റ്റാന്റുകളും മേശകളും കിയോസ്കുകളും.
ബൈബിൾസത്യം അറിയിക്കാനുള്ള സാക്ഷികളുടെ പ്രധാന മാർഗം ഇപ്പോഴും വീടുതോറുമുള്ള പ്രവർത്തനംതന്നെയാണ്. എങ്കിലും സാഹിത്യകൈവണ്ടികൾ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.
പെറുവിൽ റൗൾ എന്ന ഒരാൾ സാഹിത്യകൈവണ്ടിയുമായി നിന്ന സാക്ഷികളോട് ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എവിടെയായിരുന്നു? ഞാൻ മൂന്നു വർഷമായി സാക്ഷികളെ തിരയുകയാണ്! നിങ്ങളുടെ സാഹിത്യകൈവണ്ടി കണ്ടപ്പോൾ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.”
അദ്ദേഹം താമസിക്കുന്ന പ്രദേശത്ത് മിക്കപ്പോഴും യഹോവയുടെ സാക്ഷികൾ പോകാറുണ്ടായിരുന്നെങ്കിലും റൗൾ പകൽസമയത്തോ വാരാന്തങ്ങളിലോ ഒരിക്കലും വീട്ടിലുണ്ടാകാറില്ല. മുമ്പ് സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും പഠിക്കാനുള്ള താത്പര്യവും കാണിച്ചു. അങ്ങനെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.
ബൾഗേറിയയിലെ ഒരു യുവദമ്പതികൾ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം കൈവണ്ടിയിൽനിന്ന് എടുത്തു. അടുത്ത ആഴ്ച എന്റെ ബൈബിൾ കഥാപുസ്തകം, മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്നീ രണ്ടു പുസ്തകങ്ങൾകൂടി അവർ എടുത്തു. എത്ര കുട്ടികളുണ്ടെന്ന് സാക്ഷികൾ അവരോട് ചോദിച്ചു. “ഇതുവരെ ഇല്ല, ഇനി കുട്ടികളുണ്ടാകുമ്പോൾ അവരെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഈ പുസ്തകങ്ങൾതന്നെയായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്” എന്നായിരുന്നു അവരുടെ മറുപടി.
യുക്രെയിനിൽ പട്ടാളയൂണിഫോം ധരിച്ച ഒരാൾ സാഹിത്യകൈവണ്ടിയുമായി നിന്ന സാക്ഷികളെ സമീപിച്ചു. “എന്നാണ് അർമ്മഗെദ്ദോൻ വരുന്നത്” എന്ന് അദ്ദേഹം ചോദിച്ചു. അടുത്തിടെ യുക്രെയിനിൽ നടന്ന പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. അർമ്മഗെദ്ദോൻ പെട്ടെന്നു വരുമെന്ന് ലോകസംഭവങ്ങളിൽനിന്ന് അദ്ദേഹത്തിന് മനസ്സിലായി. ദൈവം എന്തുകൊണ്ടാണ് ഇത്രനാളായിട്ടും ഒരു നടപടിയെടുക്കാതിരുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാത്തതിന് ദൈവത്തിന് വ്യക്തമായ ഒരു കാരണമുണ്ടെന്നും പെട്ടെന്നുതന്നെ ദൈവം സകല ദുഷ്ടതയും നീക്കിക്കളയുമെന്നും ആ പ്രചാരകർ ബൈബിളിൽനിന്ന് വിശദീകരിച്ചു. വീക്ഷാഗോപുരം, ഉണരുക! മാസികകളും നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും അദ്ദേഹം സ്വീകരിച്ചു.
മാസിഡോണിയയിൽ, ഒരു യുവാവ് സാഹിത്യകൈവണ്ടിയുമായി നിന്ന സാക്ഷികളുടെ അടുത്ത് ചെന്നു. അവരുടെ മാസികകൾ പരിചയമുണ്ടെന്നും എന്നാൽ ഇപ്പോൾ വേണ്ടത് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് അതെടുത്ത് അദ്ദേഹം ഗ്രന്ഥശാലയിലേക്ക് പോയി.
ആ പുസ്തകത്തിന്റെ 79 പേജുകൾ വായിച്ചശേഷം, ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞ് ആ ചെറുപ്പക്കാരൻ തിരിച്ചെത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഈ പുസ്തകം ജീവിതം മാറ്റിമറിക്കുന്നു! ഞാൻ വിശ്വസിച്ചിരുന്നതിൽ ഏറിയ പങ്കും തെറ്റായിരുന്നു. ഇതിലെ മുഴുവിശദീകരണങ്ങളും യുക്തിക്ക് നിരക്കുന്നതാണ്. ഇത് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അടിമുടി മാറ്റി!”