വിവരങ്ങള്‍ കാണിക്കുക

ആത്മഹത്യയിൽനിന്ന്‌ രക്ഷിക്കുന്നു

ആത്മഹത്യയിൽനിന്ന്‌ രക്ഷിക്കുന്നു

യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടു പേർ വീടുവീടാന്തരം പോയി ആളുകളോടു ബൈബിൾവിഷയങ്ങൾ സംസാരിക്കുകയായിരുന്നു. ഒരു വീടിന്റെ കോളിങ്‌ ബെൽ അടിച്ചപ്പോൾ, ആകെ വിഷണ്ണനായ ഒരാൾ വന്ന്‌ കതകു തുറന്നു. അവർ നോക്കിയപ്പോൾ അതാ, ഗോവണിപ്പടിയുടെ മുകളിലായി ഒരു കയർ തൂങ്ങിക്കിടക്കുന്നു!

അയാൾ അവരെ അകത്തേക്കു വിളിച്ചു. ആ കയറിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ, താൻ ആത്മഹത്യ ചെയ്യാൻ പോകുകയായിരുന്നെന്ന്‌ അയാൾ തുറന്നുപറഞ്ഞു. പക്ഷേ, കോളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ഈ ഒരൊറ്റ തവണകൂടി വാതിൽ തുറന്നേക്കാമെന്നു തീരുമാനിക്കുകയായിരുന്നത്രേ. സാക്ഷികൾ അയാളെ അനുനയിപ്പിച്ച്‌ ഒരു ഡോക്‌ടറുടെ അടുത്ത്‌ കൂട്ടിക്കൊണ്ടുപോയി. ഡോക്‌ടർ അയാൾക്ക്‌ വേണ്ട ചികിത്സ നൽകി.

ഈ സംഭവം ഒരു ബെൽജിയൻ പത്രത്തിൽ വന്നു. എന്നാൽ ആത്മഹത്യയിൽനിന്ന്‌ യഹോവയുടെ സാക്ഷികൾ ആരെയെങ്കിലും പിന്തിരിപ്പിക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്‌. ലോകമെങ്ങും ഇതുപോലുള്ള പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ചില ഉദാഹരണങ്ങൾ നോക്കാം.

ഗ്രീസിലുള്ള ഒരു സ്‌ത്രീ എഴുതി: “എന്റെ ജീവിതപങ്കാളിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്‌ച എന്നെ വലിയ നിരാശയിലാഴ്‌ത്തി; ഞാൻ വിഷാദരോഗത്തിന്‌ അടിമയായി. വിഷമം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുന്നതുതന്നെ എനിക്കു വലിയൊരു ആശ്വാസമായിരുന്നു—എല്ലാ വേദനകളിൽനിന്നും രക്ഷപ്പെടാമല്ലോ!”

പക്ഷേ, ആ സ്‌ത്രീ വൈദ്യചികിത്സ തേടി. ഏറെ താമസിയാതെ സാക്ഷികളെ ക്ഷണിച്ചുവരുത്തി ബൈബിൾ പഠിക്കാൻ തുടങ്ങി; അവരുടെ മീറ്റിങ്ങുകൾക്കും പോയിത്തുടങ്ങി. “കിട്ടാൻ ഇക്കാലമത്രയും ഞാൻ കൊതിച്ച ആ കളങ്കമില്ലാത്ത സ്‌നേഹം എന്റെ ആത്മീയ സഹോദരങ്ങളിൽനിന്ന്‌ എനിക്കു കിട്ടി.” അവർ എഴുതി: “വിശ്വസിക്കാൻകൊള്ളാവുന്ന ആത്മാർഥസുഹൃത്തുക്കൾ ഇന്ന്‌ എനിക്കുണ്ട്‌. നല്ല ശാന്തതയും സന്തോഷവും എനിക്ക്‌ അനുഭവപ്പെടുന്നു. ഭാവിയെക്കുറിച്ച്‌ ഒരു പേടിയുമില്ല.”

ഇംഗ്ലണ്ടിലെ ഒരു സാക്ഷി എഴുതി: “ഒരു ദിവസം, എന്റെ ഒരു പരിചയക്കാരി എന്നെ വിളിച്ചിട്ട്‌ അവൾ അന്നു രാത്രി ജീവിതം അവസാനിപ്പിക്കാൻപോകുകയാണെന്നു വളരെ വിഷമത്തോടെ പറഞ്ഞു. ആത്മഹത്യയെക്കുറിച്ചുള്ള 2008 മെയ്‌ ലക്കം (ഇംഗ്ലീഷ്‌) ഉണരുക!യിലെ ചില ആശയങ്ങൾ ഉപയോഗിച്ച്‌ ഞാൻ അവളോടു സംസാരിച്ചു. ആശ്വാസദായകമായ ചില ബൈബിൾവാക്യങ്ങളും പറഞ്ഞുകൊടുത്തു. പ്രശ്‌നങ്ങളൊക്കെ ഇപ്പോഴുമുണ്ടെങ്കിലും, ആത്മഹത്യയെക്കുറിച്ച്‌ അവൾ ഇപ്പോൾ ചിന്തിക്കാറില്ല.”

ഘാനയിലെ യഹോവയുടെ സാക്ഷികളിൽ ഒരാളായ മൈക്കിൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, ഒരു യുവതി പതിവായി സാധനങ്ങൾ വിൽക്കാൻ വരാറുണ്ടായിരുന്നു. ഒരു ദിവസം അവർ ആകെ നിരാശിതയായി കാണപ്പെട്ടു. മൈക്കിൾ കാരണം അന്വേഷിച്ചു.

അവരുടെ ഭർത്താവ്‌ അവരെ ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയുടെ കൂടെ പോയത്രേ. അതുകൊണ്ട്‌, ജീവിതം അവസാനിപ്പിക്കാനാണു തന്റെ തീരുമാനമെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. മൈക്കിൾ അവരെ ആശ്വസിപ്പിച്ചു, ബൈബിളിലെ ആശയങ്ങൾ വിശദീകരിക്കുന്ന രണ്ടു പുസ്‌തകവും നൽകി. അതിലെ വിവരങ്ങൾ ആത്മഹത്യയിൽനിന്ന്‌ അവരെ പിന്തിരിപ്പിച്ചു. അവർ ബൈബിൾ പഠിച്ചു, യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.

അമേരിക്കൻ ഐക്യനാടുകളിൽ ഈയിടെ ശ്രദ്ധേയമായ ഒരു പത്രറിപ്പോർട്ടു വന്നു. പാർക്കു ചെയ്‌തിരിക്കുന്ന ഒരു കാർ ഓഫ്‌ ചെയ്യാതെ കിടക്കുന്നത്‌, ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഒരു യുവസാക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടു.

“നാല്‌ ഇഞ്ചിന്റെ ഒരു കുഴൽ വണ്ടിയുടെ പുകക്കുഴലിനോടു ബന്ധിച്ചിരിക്കുന്നതു ഞാൻ കണ്ടു,” ആ ചെറുപ്പക്കാരൻ പറഞ്ഞു. “കുഴലിന്റെ മറ്റേ അറ്റം കാറിന്റെ ജനലിലൂടെ അകത്തേക്ക്‌ ഇട്ടിരുന്നു; ശുദ്ധവായു കയറാത്ത വിധത്തിൽ ആ ജനൽ അടച്ച്‌ ടേപ്പ്‌ ഒട്ടിച്ചിട്ടുമുണ്ട്‌.

“ഞാൻ പെട്ടെന്ന്‌ കാറിന്റെ അടുത്തേക്കു ചെന്നു. ജനലിൽക്കൂടി നോക്കിയപ്പോൾ അതാ, ഒരു സ്‌ത്രീ ഇരുന്ന്‌ കരയുന്നു. കാറിനുള്ളിൽ മുഴുവൻ പുകയാണ്‌. ‘നിങ്ങൾ എന്തു പണിയാണ്‌ ഈ കാണിക്കുന്നത്‌,’ ഞാൻ അലറി.

“കാറിന്റെ വാതിൽ തുറക്കാൻ ചെന്നപ്പോൾ പുറകിലെ സീറ്റിൽ മൂന്നു കുട്ടികൾ ഇരിക്കുന്നു. ഞാൻ വാതിൽ തുറന്നു. അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: ‘എനിക്കു പോകണം! എനിക്കു പോകണം! എന്റെ കുഞ്ഞുങ്ങളെയും എനിക്കു കൊണ്ടുപോകണം.’

“‘അവിവേകമൊന്നും കാണിക്കരുത്‌, ഇതല്ല പരിഹാരം!’ ഞാൻ പറഞ്ഞു.

“അവർ പറഞ്ഞു: ‘എനിക്കു സ്വർഗത്തിൽ പോകണം; എന്റെ കുഞ്ഞുങ്ങളെയും എനിക്കു കൊണ്ടുപോകണം.’

“ആ സ്‌ത്രീ അപ്പോഴും കരയുകയായിരുന്നു. ഞാൻ മുട്ടുകുത്തി നിന്നു, എന്റെ കണ്ണുകളും നിറഞ്ഞു. ഞാൻ പറഞ്ഞു, ‘ദയവായി അവിവേകമൊന്നും കാട്ടരുത്‌.’ എന്നിട്ട്‌ കൈ തോളിലൂടെ ഇട്ട്‌ ആ സ്‌ത്രീയെ മെല്ലെ കാറിൽനിന്ന്‌ പുറത്തിറക്കി.

“‘എന്റെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ!’ അവർ അപ്പോൾ വിളിച്ചുകൂവി.

“കുട്ടികൾ എന്റെ നേരെ കൈ നീട്ടി; നാലും അഞ്ചും വയസ്സു വീതമുള്ള രണ്ടു പെൺകുട്ടികളും രണ്ടു വയസ്സുള്ള ഒരു ആൺകുട്ടിയും! നിമിഷങ്ങൾക്കുള്ളിൽ മരിക്കാൻപോകുകയാണെന്നൊന്നും അറിയാതെ അവർ ആ കാറിന്റെ പിൻസീറ്റിൽ നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു.

“നാലു പേരെയും പുറത്തിറക്കിയശേഷം ഞാൻ കാർ ഓഫ്‌ ചെയ്‌തു. ഞങ്ങൾ അഞ്ചു പേരുംകൂടെ ഒരു മതിലിൽ ഇരുന്നു. ‘വിഷമങ്ങളൊക്കെ തുറന്നു പറയൂ,’ ഞാൻ പറഞ്ഞു.”

സ്രഷ്ടാവിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമായാണ്‌ യഹോവയുടെ സാക്ഷികൾ ജീവനെ കാണുന്നത്‌. ആത്മഹത്യയിലൂടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക്‌ ആശ്വാസമേകാനും ആത്മഹത്യയ്‌ക്കു ശ്രമിച്ചവരെ സഹായിക്കാനും വേണ്ടി ലോകമെങ്ങുമുള്ള സാക്ഷികൾ പ്രവർത്തിക്കുന്നു.