സങ്കീർത്തനം 36:1-12
സംഗീതസംഘനായകന്. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്.
36 ദുഷ്ടന്റെ ഹൃദയത്തിന് ഉള്ളിലിരുന്ന് ലംഘനം അവനോടു സംസാരിക്കുന്നു;അവന്റെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.+
2 തന്റെ ഭാഗം ശരിയാണെന്ന ഭാവം നിമിത്തംഅവനു തന്റെ തെറ്റു തിരിച്ചറിയാനോ അതിനെ വെറുക്കാനോ കഴിയുന്നില്ല.+
3 അവന്റെ വായിലെ വാക്കുകൾ മുറിപ്പെടുത്തുന്നതും വഞ്ചകവും ആണ്;നല്ലതു ചെയ്യാനുള്ള ഉൾക്കാഴ്ച അവനില്ല.
4 കിടക്കയിൽപ്പോലും അവൻ ദ്രോഹകരമായ കുതന്ത്രങ്ങൾ മനയുന്നു.
നേർവഴിക്കല്ല അവന്റെ പോക്ക്;മോശമായത് അവൻ ഉപേക്ഷിക്കുന്നില്ല.
5 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും.
6 അങ്ങയുടെ നീതി പ്രൗഢഗംഭീരമായ പർവതങ്ങൾപോലെ;*+അങ്ങയുടെ വിധികൾ ആഴമേറിയ വിശാലസമുദ്രംപോലെയും.+
യഹോവേ, മനുഷ്യനെയും മൃഗത്തെയും അങ്ങ് സംരക്ഷിക്കുന്നു.*+
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+
അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+
8 അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന് അവർ മതിയാവോളം കുടിക്കുന്നു;+അങ്ങയുടെ ആനന്ദനദിയിൽനിന്ന് അങ്ങ് അവരെ കുടിപ്പിക്കുന്നു.+
9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+
10 അങ്ങയെ അറിയുന്നവരോട് അചഞ്ചലമായ സ്‌നേഹവും+ഹൃദയശുദ്ധിയുള്ളവരോടു നീതിയും അങ്ങ് തുടർന്നും കാണിക്കേണമേ.+
11 ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാനോദുഷ്ടന്റെ കൈ എന്നെ ഓടിച്ചുകളയാനോ സമ്മതിക്കരുതേ.
12 ദുഷ്‌പ്രവൃത്തിക്കാർ അതാ, വീണിരിക്കുന്നു;അവരെ അടിച്ച് താഴെയിട്ടിരിക്കുന്നു; അവർക്ക് എഴുന്നേൽക്കാനാകുന്നില്ല.+