വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ—സത്യത്തിന്റെ ആശ്രയയോഗ്യമായ ഉറവിടം

ബൈബിൾ—സത്യത്തിന്റെ ആശ്രയയോഗ്യമായ ഉറവിടം

ചരിത്രത്തിലുടനീളം പല പശ്ചാത്തലത്തിലുള്ള ആളുകൾ ബൈബിളിനെ സത്യത്തിന്റെ ആശ്രയയോഗ്യമായ ഉറവിടമായി കണ്ടിട്ടുണ്ട്‌. ഇന്ന്‌ ലക്ഷങ്ങൾ ബൈബിളിന്റെ പഠിപ്പിക്കലുകൾ അനുസരിക്കുന്നു. എന്നാൽ മറ്റനേകർ ബൈബിളിനെ വെറും കെട്ടുകഥയായിട്ടോ കാലഹരണപ്പെട്ട പുസ്‌തകമായിട്ടോ ആണ്‌ കാണുന്നത്‌. നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ബൈബിളിൽ സത്യം കണ്ടെത്താൻ കഴിയുമോ?

നിങ്ങൾക്ക്‌ ബൈബിളിൽ വിശ്വസിക്കാം, എന്തുകൊണ്ട്‌?

നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാനാകുമെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? ഉദാഹരണത്തിന്‌, നിങ്ങളുടെ ഒരു സുഹൃത്ത്‌ വർഷങ്ങളായി നിങ്ങളോടു സത്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നു കരുതുക. അദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായി നിങ്ങൾ കാണില്ലേ? ഈ സുഹൃത്തിനെപ്പോലെ ബൈബിളും എപ്പോഴും സത്യമായ കാര്യങ്ങളാണോ പറഞ്ഞിരിക്കുന്നത്‌? ചില ഉദാഹരണങ്ങൾ നോക്കിയാലോ?

സത്യസന്ധരായ എഴുത്തുകാർ

ബൈബിളെഴുത്തുകാർ സത്യസന്ധരായിരുന്നു. പലപ്പോഴും അവർക്കു പറ്റിയ തെറ്റുകളും വീഴ്‌ചകളും അവർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യോന പ്രവാചകൻ തന്റെ അനുസരണക്കേടിനെക്കുറിച്ച്‌ എഴുതി. (യോന 1:1-3) യോന തന്റെ പേരിലുള്ള ബൈബിൾപുസ്‌തകം അവസാനിപ്പിക്കുന്നതു ദൈവം തന്നെ തിരുത്തിയ കാര്യം പറഞ്ഞുകൊണ്ടാണ്‌. എന്നാൽ തന്റെ മനോഭാവത്തിന്‌ എങ്ങനെയാണു മാറ്റം വരുത്തിയത്‌ എന്ന കാര്യം പറഞ്ഞുകൊണ്ട്‌ തന്നിലേക്കു ശ്രദ്ധ തിരിക്കാനൊന്നും യോന ശ്രമിച്ചില്ല. (യോന 4:1, 4, 10, 11) ബൈബിളെഴുത്തുകാരുടെ സത്യസന്ധത സത്യം മറ്റുള്ളവർ അറിയണമെന്ന അവരുടെ ആത്മാർഥമായ താത്‌പര്യത്തെ കാണിക്കുന്നു.

പ്രായോഗികമായ സത്യങ്ങൾ

നിത്യജീവിതത്തിൽ പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ എപ്പോഴും നല്ല ഉപദേശമാണോ തരുന്നത്‌? തീർച്ചയായും. ഉദാഹരണത്തിന്‌, നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച്‌ ബൈബിളിനു പറയാനുള്ളതു ശ്രദ്ധിക്കുക. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്‌തുകൊടുക്കണം.” (മത്തായി 7:12) “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു; എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.” (സുഭാഷിതങ്ങൾ 15:1) ബൈബിൾസത്യങ്ങൾ എഴുതിയ സമയത്തേതുപോലെതന്നെ ഇപ്പോഴും പ്രായോഗികമാണ്‌.

ചരിത്രസത്യം

ബൈബിളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും വ്യത്യസ്‌തതരം ആളുകളെക്കുറിച്ചും ഉള്ള എല്ലാ വിശദാംശങ്ങളും കൃത്യമാണെന്നു വർഷങ്ങളായുള്ള പല പുരാവസ്‌തു ഗവേഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്‌. ഉദാഹരണമായി ഒരു ചെറിയ കാര്യം നോക്കാം. നെഹമ്യയുടെ കാലത്ത്‌ യരുശലേമിൽ താമസിച്ചിരുന്ന സോർനിവാസികൾ (സോരിൽനിന്നുള്ള ഫൊയ്‌നിക്യകാർ) ‘മത്സ്യവും എല്ലാ തരം വ്യാപാരച്ചരക്കുകളും കൊണ്ടുവന്നു’ എന്ന്‌ ബൈബിൾ പറയുന്നു.—നെഹമ്യ 13:16.

ഈ ബൈബിൾവാക്യം ശരിയാണെന്നു തെളിയിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടോ? ഉണ്ട്‌. പുരാവസ്‌തുഗവേഷകർ ഇസ്രായേലിൽ ഫൊയ്‌നിക്യൻ സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ട്‌. ഇതു കാണിക്കുന്നത്‌ ഫൊയ്‌നിക്യകാരും ഇസ്രായേല്യരും തമ്മിൽ വ്യാപാരയിടപാടുകൾ ഉണ്ടായിരുന്നെന്നാണ്‌. ഇതിനു പുറമേ യരുശലേമിൽ നടന്ന ചില ഖനനങ്ങളിൽ മെഡിറ്ററേനിയൻ മത്സ്യത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. ഗവേഷകരുടെ അഭിപ്രായത്തിൽ ദൂരദേശത്തുള്ള ഈ മത്സ്യം വ്യാപാരയിടപാടുകളിലൂടെ ആയിരിക്കാം ഇവിടെ എത്തിയത്‌. തെളിവുകൾ വിശകലനം ചെയ്‌ത ഒരു പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നെഹമ്യ 13:16-ലെ പ്രസ്‌താവന സോരിലുള്ളവർ യരുശേലമിൽ മത്സ്യം വിറ്റിരുന്നു എന്നതു ശരിവെക്കുന്നു.”

ശാസ്‌ത്രീയസത്യം

ബൈബിൾ പ്രധാനമായും മതപരവും ചരിത്രപരവും ആയ വിശദാംശങ്ങൾ തരുന്ന ഒരു പുസ്‌തകമാണ്‌. എന്നാൽ ശാസ്‌ത്രീയവിഷയങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നിടത്തെല്ലാം അതു വളരെ കൃത്യവുമാണ്‌. ഒരു ഉദാഹരണം നോക്കാം.

ഭൂമി “ശൂന്യതയിൽ” നിൽക്കുന്നു എന്ന്‌ ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു മുമ്പ്‌ ബൈബിളിൽ പറഞ്ഞിരുന്നു. (ഇയ്യോബ്‌ 26:7) ഭൂമി വെള്ളത്തിൽ പൊന്തിക്കിടക്കുന്നെന്നും അല്ലെങ്കിൽ ഭീമൻ ആമയുടെ പുറത്താണു ഭൂമിയെന്നും ഒക്കെയുള്ള സങ്കൽപ്പങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു കാര്യം! ഇയ്യോബിന്റെ പുസ്‌തകം എഴുതി 1,100 വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി ശൂന്യതയിൽ നിൽക്കുന്നു എന്നു വിശ്വസിക്കാൻ ആളുകൾ മടിച്ചു. ഒരു താങ്ങുമില്ലാതെ ഭൂമിക്ക്‌ എങ്ങനെ നിൽക്കാൻ പറ്റും എന്നായിരുന്നു അവരുടെ ചിന്ത. ഏകദേശം 300 വർഷങ്ങൾക്കു മുമ്പ്‌, 1687-ൽ ഐസക്‌ ന്യൂട്ടൺ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള തന്റെ കൃതി പുറത്തിറക്കി. ഗുരുത്വാകർഷണം പോലുള്ള ചില പ്രകൃതിനിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി അതിന്റെ ഭ്രമണപഥത്തിൽ കറങ്ങുന്നു എന്ന്‌ അദ്ദേഹം വിശദീകരിച്ചു. നാഴികക്കല്ലായ ഈ ശാസ്‌ത്രീയ കണ്ടുപിടിത്തം 3,000 വർഷങ്ങൾക്കു മുമ്പ്‌ ബൈബിളിൽ പറഞ്ഞതു ശരിയാണെന്നു ഉറപ്പാക്കുന്നു!

പ്രാവചനികസത്യം

ബൈബിളിലെ പ്രവചനങ്ങൾ എത്രത്തോളം കൃത്യതയുള്ളതാണ്‌? ഒരു ഉദാഹരണം നോക്കാം: ബാബിലോണിന്റെ വീഴ്‌ചയെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനം.

പ്രവചനം: ബി.സി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബൈബിളെഴുത്തുകാരനായ യശയ്യ ബാബിലോണിനെക്കുറിച്ച്‌ ഒരു പ്രവചനം നടത്തി. ബാബിലോൺ ശക്തമായ ഒരു സാമ്രാജ്യം ആയിത്തീരുന്നതിനു മുമ്പേ ആയിരുന്നു അത്‌. ബാബിലോൺ നഗരം പിടിച്ചടക്കുകയും അത്‌ ആൾപ്പാർപ്പില്ലാത്ത ഒരിടമായിത്തീരുകയും ചെയ്യുമെന്നാണ്‌ അദ്ദേഹം പ്രവചിച്ചത്‌. (യശയ്യ 13:17-20) ഈ ദൗത്യം നിർവഹിക്കുന്ന ആളുടെ പേരുപോലും (കോരെശ്‌) യശയ്യ മുൻകൂട്ടി പറഞ്ഞു. ‘നദികൾ വറ്റിച്ചുകളഞ്ഞുകൊണ്ടായിരിക്കും’ കോരെശ്‌ തന്റെ പദ്ധതി നടപ്പിലാക്കുക എന്നുപോലും യശയ്യ വിശദീകരിച്ചു. നഗരകവാടങ്ങൾ തുറന്നുകിടക്കുമെന്നും അദ്ദേഹം മുൻകൂട്ടി പറഞ്ഞു.—യശയ്യ 44:27–45:1.

നിവൃത്തി: യശയ്യയുടെ പ്രവചനത്തിനു 200 വർഷങ്ങൾക്കുശേഷം ഒരു പേർഷ്യൻ രാജാവ്‌ ബാബിലോണിനെ ആക്രമിച്ചു. ആരായിരുന്നു അത്‌? കോരെശ്‌. അദ്ദേഹത്തിനു ബാബിലോണിന്റെ ഉള്ളിൽ കടക്കാൻ ശക്തമായ കോട്ടകളും നഗരത്തിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ്‌ നദിയും മറികടക്കണമായിരുന്നു. അതിനായി അദ്ദേഹവും കൂടെയുള്ളവരും വലിയ ഒരു കനാൽ നിർമിച്ചുകൊണ്ട്‌ വെള്ളത്തിന്റെ ദിശ ഒരു ചതുപ്പുനിലത്തേക്കു തിരിച്ചുവിടുന്നു. ഇങ്ങനെ ചെയ്‌തുകൊണ്ട്‌ നദിയിലെ വെള്ളത്തിന്റെ അളവ്‌ കുറയ്‌ക്കാൻ അവർക്കായി. മുട്ടോളം വെള്ളത്തിൽ കോരെശിനും സൈന്യത്തിനും നഗരത്തിനുള്ളിലേക്കു കടക്കാൻ കഴിഞ്ഞു. അതിശയകരമായ മറ്റൊരു കാര്യം, ബാബിലോണിയർ നദീമുഖത്തേക്കുണ്ടായിരുന്ന കവാടം തുറന്നിട്ടിരിക്കുകയായിരുന്നു എന്നതാണ്‌. കോരെശും സൈന്യവും തുറന്നിട്ട ആ കവാടത്തിലൂടെ കയറി അതിനെ കീഴടക്കി.

എന്നാൽ പ്രവചനത്തിലെ ഒരു വിശദാംശം നിറവേറാൻ ബാക്കിയുണ്ടായിരുന്നു. യശയ്യ പറഞ്ഞതുപോലെ ബാബിലോൺ ആൾപ്പാർപ്പില്ലാത്ത ഇടമായിത്തീർന്നോ? കുറച്ച്‌ നാൾ ആളുകൾ അവിടെ ജീവിച്ചിരുന്നു. എങ്കിലും, ഇന്ന്‌ അതിന്റെ സ്ഥിതിയോ? ഇന്നത്തെ ഇറാഖിലെ ബാഗ്‌ദാദിന്‌ അടുത്തുള്ള ആ സ്ഥലം നാശകൂമ്പാരമായി കിടക്കുന്നു. ബൈബിൾപ്രവചനത്തിന്റെ പൂർണനിവൃത്തിയാണ്‌ അത്‌. ഭാവി കാര്യങ്ങളെക്കുറിച്ച്‌ ആശ്രയയോഗ്യമായ വിവരങ്ങളാണു ബൈബിൾ നൽകുന്നത്‌.