വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മത്തായി അധ്യായം 5-7

മത്തായി അധ്യായം 5-7

5 ജനക്കൂട്ടത്തെ കണ്ട്‌ യേശു മലയിൽ കയറി. യേശു ഇരുന്നപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു. 2 യേശു അവരെ പഠിപ്പിക്കാൻതുടങ്ങി:

3 “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ a സന്തുഷ്ടർ; കാരണം സ്വർഗരാജ്യം b അവർക്കുള്ളത്‌.

4 “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക്‌ ആശ്വാസം കിട്ടും.

5 “സൗമ്യരായവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാശമാക്കും.

6 “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ c സന്തുഷ്ടർ; കാരണം അവർ തൃപ്‌തരാകും.

7 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും.

8 “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.

9 “സമാധാനം ഉണ്ടാക്കുന്നവർ d സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

10 “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്‌.

11 “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച്‌ പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ. 12 സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദിക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.

13 “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്‌. എന്നാൽ ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത്‌ കളഞ്ഞിട്ട്‌ ആളുകൾക്കു ചവിട്ടിനടക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ.

14 “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്‌. മലമുകളിലുള്ള ഒരു നഗരം മറഞ്ഞിരിക്കില്ല. 15 വിളക്കു കത്തിച്ച്‌ ആരും കൊട്ടകൊണ്ട്‌ മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും. 16 അതുപോലെ, നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്‌ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.

17 “നിയമത്തെയോ e പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്‌; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു ഞാൻ വന്നത്‌. 18 ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19 അതുകൊണ്ട്‌ ഈ കല്‌പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20 നിങ്ങൾ ശാസ്‌ത്രിമാരെക്കാളും പരീശന്മാരെക്കാളും f നീതിനിഷ്‌ഠരല്ലെങ്കിൽ നിങ്ങൾ ഒരുവിധത്തിലും സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  21 “‘കൊല ചെയ്യരുത്‌; കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. സഹോദരനെ ചീത്ത വിളിക്കുന്നവനാകട്ടെ പരമോന്നതനീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ‘വിവരംകെട്ട വിഡ്‌ഢീ’ എന്നു വിളിച്ചാലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌ g അർഹനാകും.

23 “നീ കാഴ്‌ച അർപ്പിക്കാൻ യാഗപീഠത്തിന്‌ അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ. നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന്‌ അവിടെവെച്ച്‌ ഓർമ വന്നാൽ 24 നിന്റെ കാഴ്‌ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പിക്കുക.

25 “നിനക്ക്‌ എതിരെ പരാതിയുള്ള ആളുടെകൂടെ കോടതിയിലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്‌നം പരിഹരിക്കുക. അങ്ങനെ ചെയ്‌തില്ലെങ്കിൽ, പരാതിക്കാരൻ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും; ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും; അങ്ങനെ നീ ജയിലിലുമാകും. 26 അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർത്താലേ നിനക്ക്‌ അവിടെനിന്ന്‌ പുറത്ത്‌ വരാനാകൂ എന്നു ഞാൻ സത്യമായി പറയുന്നു.

27 “‘വ്യഭിചാരം ചെയ്യരുത്‌’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു. 29 അതുകൊണ്ട്‌ നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ്‌ ഇടയാക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; മുഴുശരീരവും ഗീഹെന്നയിലേക്ക്‌ h എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌. 30 നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; മുഴുശരീരവും ഗീഹെന്നയിൽ i വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌.

31 “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത j കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ k വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

33 “‘സത്യം ചെയ്‌തിട്ടു ലംഘിക്കരുത്‌; യഹോവയ്‌ക്കു l നേർന്നതു നിവർത്തിക്കണം’ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്‌. സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്‌; അതു ദൈവത്തിന്റെ സിംഹാസനം. 35 ഭൂമിയെ ചൊല്ലിയും അരുത്‌; അതു ദൈവത്തിന്റെ പാദപീഠം. യരുശലേമിനെ ചൊല്ലി അരുത്‌; അതു മഹാരാജാവിന്റെ നഗരം. 36 നിങ്ങളുടെ തലയെ ചൊല്ലിയും സത്യം ചെയ്യരുത്‌; ഒരു മുടിനാരുപോലും വെളുത്തതോ കറുത്തതോ ആക്കാൻ നിങ്ങൾക്കു കഴിയില്ലല്ലോ. 37 നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം. ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന്‌ വരുന്നു.

38 “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനോട്‌ എതിർത്തുനിൽക്കരുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക. 40 നിന്നെ കോടതികയറ്റി നിന്റെ ഉള്ളങ്കി മേടിച്ചെടുക്കാൻ നോക്കുന്നവനു മേലങ്കികൂടെ കൊടുത്തേക്കുക; 41 അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ പോകാൻ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെകൂടെ രണ്ടു മൈൽ പോകുക. 42 നിന്നോട്‌ എന്തെങ്കിലും ചോദിക്കുന്നവന്‌ അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ a വരുന്നവനിൽനിന്ന്‌ ഒഴിഞ്ഞുമാറരുത്‌.

43 “‘നീ അയൽക്കാരനെ b സ്‌നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 45 അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും; കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം. 46 നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലം കിട്ടാനാണ്‌? നികുതിപിരിവുകാരും അതുതന്നെയല്ലേ ചെയ്യുന്നത്‌? 47 സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെങ്കിൽ അതിൽ എന്താണ്‌ ഇത്ര പ്രത്യേകത? ജനതകളിൽപ്പെട്ടവരും അതുതന്നെ ചെയ്യുന്നില്ലേ? 48 അതുകൊണ്ട്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ. c

6 “ആളുകളെ കാണിക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച്‌ നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക. അല്ലാത്തപക്ഷം സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പ്രതിഫലവും ലഭിക്കില്ല. 2 അതുകൊണ്ട്‌ നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്‌. കപടഭക്തർ ആളുകളിൽനിന്ന്‌ പുകഴ്‌ച കിട്ടാൻവേണ്ടി സിനഗോഗുകളിലും തെരുവുകളിലും വെച്ച്‌ അങ്ങനെ ചെയ്യാറുണ്ടല്ലോ. അവർക്കു പ്രതിഫലം മുഴുവനും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 എന്നാൽ നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ ചെയ്യുന്നത്‌ എന്തെന്ന്‌ ഇടതുകൈ അറിയരുത്‌. 4 അങ്ങനെ രഹസ്യമായി ദാനം ചെയ്യുമ്പോൾ രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ്‌ അതിനുള്ള പ്രതിഫലം തരും.

5 “പ്രാർഥിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെയായിരിക്കരുത്‌. ആളുകളെ കാണിക്കാൻവേണ്ടി അവർ സിനഗോഗുകളിലും പ്രധാനതെരുവുകളുടെ മൂലകളിലും നിന്ന്‌ പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 6 പകരം, പ്രാർഥിക്കുമ്പോൾ മുറിയിൽ കടന്ന്‌ വാതിൽ അടച്ച്‌ രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു d പ്രാർഥിക്കുക. അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന പിതാവ്‌ നിങ്ങൾക്കു പ്രതിഫലം തരും. 7 പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്‌. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ്‌ അവരുടെ വിചാരം. 8 നിങ്ങൾ അവരെപ്പോലെയാകരുത്‌. നിങ്ങൾക്കു വേണ്ടത്‌ എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവിന്‌ അറിയാമല്ലോ.

9 “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക:

“‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ. e 10 അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ. 11 ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക്‌ ഇന്നു തരേണമേ. 12 ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ f ഞങ്ങളോടും ക്ഷമിക്കേണമേ. 13 പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന്‌ g ഞങ്ങളെ വിടുവിക്കേണമേ.’

14 “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ്‌ നിങ്ങളോടും ക്ഷമിക്കും. 15 എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.

16 “ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ വാടിയ മുഖം കാണിക്കരുത്‌. ഉപവസിക്കുകയാണെന്ന്‌ ആളുകളെ കാണിക്കാൻവേണ്ടി അവർ മുഖം വിരൂപമാക്കുന്നു. അവർക്കു മുഴുവൻ പ്രതിഫലവും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 17 പകരം, ഉപവസിക്കുമ്പോൾ നിങ്ങൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും വേണം. 18 കാരണം നിങ്ങളുടെ ഉപവാസം മനുഷ്യരല്ല, രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവ്‌ മാത്രമാണു കാണേണ്ടത്‌. അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ്‌ നിങ്ങൾക്കു പ്രതിഫലം തരും.

19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ. 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളൻ കയറി മോഷ്ടിക്കുകയോ ചെയ്യാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ. 21 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

22 “കണ്ണാണു ശരീരത്തിന്റെ വിളക്ക്‌. നിങ്ങളുടെ കണ്ണ്‌ ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും. 23 എന്നാൽ കണ്ണ്‌ അസൂയയുള്ളതാണെങ്കിൽ h ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാണെങ്കിൽ ആ ഇരുട്ട്‌ എത്ര വലുതായിരിക്കും!

24 “രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാനനെ സ്‌നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന്‌ മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.

25 “അതുകൊണ്ട്‌ ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത്‌ നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്‌കണ്‌ഠപ്പെടരുത്‌. ജീവനെന്നാൽ ആഹാരവും ശരീരമെന്നാൽ വസ്‌ത്രവും മാത്രമല്ലല്ലോ? 26 ആകാശത്തിലെ പക്ഷികളെ അടുത്ത്‌ നിരീക്ഷിക്കുക. അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ്‌ അവയെ പോറ്റുന്നു. അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ? 27 ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സിനോട്‌ ഒരു മുഴമെങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ? 28 വസ്‌ത്രത്തെക്കുറിച്ച്‌ നിങ്ങൾ ഉത്‌കണ്‌ഠപ്പെടുന്നത്‌ എന്തിനാണ്‌? പറമ്പിലെ ലില്ലിച്ചെടികളെ നോക്കി പഠിക്കൂ. അവ എങ്ങനെയാണു വളരുന്നത്‌? അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല. 30 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 31 അതുകൊണ്ട്‌, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും’ എന്നൊക്കെ ഓർത്ത്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. 32 ജനതകളാണ്‌ i ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്‌. ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവിന്‌ അറിയാമല്ലോ.

33 “അതുകൊണ്ട്‌ ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും. 34 അതുകൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. ആ ദിവസത്തിന്‌ അതിന്റേതായ ഉത്‌കണ്‌ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.

7 “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക! 2 കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും. 3 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത്‌ എന്താണ്‌? 4 സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്‌, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന്‌ കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? 5 കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന്‌ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത്‌ എടുത്തുകളയാനും നിനക്കു പറ്റും.

6 “വിശുദ്ധമായതു നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കരുത്‌; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്‌; അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ്‌ നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.

7 “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും. 8 കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു. അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 9 മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? 10 മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!

12 “അതുകൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്‌തുകൊടുക്കണം. വാസ്‌തവത്തിൽ, നിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതാണ്‌.

13 “ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്‌; അനേകം ആളുകളും പോകുന്നത്‌ അതിലൂടെയാണ്‌. 14 എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.

15 “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്‌ക്കളാണ്‌. 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന്‌ മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന്‌ അത്തിപ്പഴമോ പറിക്കാൻ പറ്റുമോ? 17 നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും. 18 നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല. 19 നല്ല ഫലങ്ങൾ തരാത്ത മരമൊക്കെ വെട്ടി തീയിലിടും. 20 അതെ, ഫലങ്ങളാൽ നിങ്ങൾക്ക്‌ അത്തരക്കാരെ തിരിച്ചറിയാം.

21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക. 22 ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദിക്കും: ‘കർത്താവേ, കർത്താവേ, ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?’ 23 എന്നാൽ ഞാൻ അവരോട്‌, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാരികളേ, എന്റെ അടുത്തുനിന്ന്‌ പോകൂ!’ എന്നു തീർത്തുപറയും.

24 “അതുകൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും. 25 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു. 26 എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കാത്തവൻ മണലിൽ വീടു പണിത വിഡ്‌ഢിയെപ്പോലെയായിരിക്കും. 27 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; അതു നിലംപൊത്തി. അതു പൂർണമായും തകർന്നുപോയി.”

28 യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട്‌ അതിശയിച്ചുപോയി; 29 കാരണം അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്‌ യേശു പഠിപ്പിച്ചത്‌.

a അഥവാ “തങ്ങൾക്കു ദൈവത്തെ ആവശ്യമുണ്ടെന്നു തിരിച്ചറിയുന്നവർ.”

b സ്വർഗരാജ്യം എന്നതു ദൈവത്തിന്റെ ഗവൺമെന്റാണ്‌.

c ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും ദൈവകല്പനകൾ അനുസരിക്കാനും ആഗ്രഹിക്കുന്നവരാണ്‌ ഇവർ.

d അഥവാ “മറ്റുള്ളവരുമായി വഴക്കിനു പോകാത്തവർ.”

e ഈ പദം ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളെയാണു മിക്കപ്പോഴും സൂചിപ്പിക്കുന്നത്‌.

f ശാസ്‌ത്രിമാർ തിരുവെഴുത്തുകളിൽ നല്ല അറിവുള്ളവരും പരീശന്മാർ ജൂത മതനേതാക്കന്മാരും ആയിരുന്നു.

g യരുശലേമിനു വെളിയിൽ ചപ്പുചവറുകൾ കത്തിക്കുന്ന സ്ഥലം. പുരാതനയരുശലേമിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്‌തിരുന്ന ഹിന്നോം താഴ്‌വരയുടെ ഗ്രീക്കുപേര്‌. മൃഗങ്ങളെയും മനുഷ്യരെയും ഗീഹെന്നയിലേക്ക്‌ എറിഞ്ഞ്‌ ജീവനോടെ ചുട്ടെരിക്കുകയോ ദണ്ഡിപ്പിക്കുകയോ ചെയ്‌തതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം മനുഷ്യരെ തീയിൽ നിത്യം ദണ്ഡിപ്പിക്കുന്ന ഒരു അദൃശ്യലോകത്തിന്റെ പ്രതീകമാണെന്നു പറയാനാകില്ല. പകരം നിത്യനാശത്തെ അല്ലെങ്കിൽ പൂർണമായ നാശത്തെ കുറിക്കാനാണു യേശുവും ശിഷ്യന്മാരും ഗീഹെന്ന എന്ന പദം ഉപയോഗിച്ചത്‌.

h  5:22-ന്റെ അടിക്കുറിപ്പു കാണുക.

i  5:22-ന്റെ അടിക്കുറിപ്പു കാണുക.

j ഇതിന്റെ ഗ്രീക്കുപദമായ പോർണിയ ദൈവനിയമത്തിനു വിരുദ്ധമായ ലൈംഗികബന്ധങ്ങളെ കുറിക്കുന്നു. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്‌ച എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

k അതായത്‌, ലൈംഗിക അധാർമികതയുടെ പേരിലല്ലാതെ വിവാഹമോചനം ചെയ്യപ്പെട്ട സ്‌ത്രീ.

l തിരുവെഴുത്തുകളനുസരിച്ച്‌ സർവശക്തനായ ദൈവത്തിന്റെ പേരാണ്‌ “യഹോവ.”

a അതായത്‌, പലിശയില്ലാതെ കടം വാങ്ങാൻ.

b അഥവാ “സഹമനുഷ്യനെ.”

c അഥവാ “തികഞ്ഞവരായിരിക്കണം.” അതായത്‌, മറ്റുള്ളവരെ അകമഴിഞ്ഞ്‌ സ്‌നേഹിക്കണം.

d അഥവാ “നിനക്കു കാണാൻ കഴിയാത്ത പിതാവിനോട്‌.”

e അഥവാ “പേര്‌ പാവനമായി കണക്കാക്കപ്പെടട്ടെ.”

f അഥവാ “ഞങ്ങളുടെ തെറ്റുകൾ.”

g അതായത്‌, സാത്താനിൽനിന്ന്‌.

h അക്ഷരാർഥം: “ചീത്തയെങ്കിൽ; ദുഷിച്ചതെങ്കിൽ.” അതായത്‌, കണ്ണു പലതിന്റെ പിന്നാലെ പോകുന്നെങ്കിൽ.

i അതായത്‌, സത്യദൈവത്തെ ആരാധിക്കാത്തവർ.