വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 90

യേശു ഗൊൽഗോഥയിൽവെച്ച്‌ മരിക്കുന്നു

യേശു ഗൊൽഗോഥയിൽവെച്ച്‌ മരിക്കുന്നു

മുഖ്യപുരോഹിതന്മാർ യേശുവിനെ ഗവർണറുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പീലാത്തൊസ്‌ അവരോടു ചോദിച്ചു: ‘ഈ മനുഷ്യന്‌ എതിരെ നിങ്ങൾക്ക്‌ എന്ത്‌ ആരോപണമാണുള്ളത്‌?’ അവർ പറഞ്ഞു: ‘അവൻ ഒരു രാജാവാണെന്ന്‌ അവകാശപ്പെടുന്നു!’ പീലാത്തൊസ്‌ യേശുവിനോട്‌, ‘നീ ജൂതന്മാരുടെ രാജാവാണോ’ എന്നു ചോദിച്ചു. യേശു പറഞ്ഞു: ‘എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.’

പിന്നെ പീലാത്തൊസ്‌ യേശുവിനെ ഗലീലയുടെ ഭരണാധികാരിയായ ഹെരോദിന്റെ അടുത്തേക്ക്‌ അയച്ചു. യേശുവിന്‌ എതിരെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്ന്‌ അറിയാനായിരുന്നു അത്‌. യേശുവിൽ ഒരു കുറ്റവും കണ്ടുപിടിക്കാൻ ഹെരോദിനു കഴിഞ്ഞില്ല. അതുകൊണ്ട്‌ ഹെരോദ്‌ യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്ക്‌ മടക്കി അയച്ചു. എന്നിട്ട്‌ പീലാത്തൊസ്‌ ജനത്തോടു പറഞ്ഞു: ‘ഇയാൾക്കെതിരെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഹെരോദിനോ എനിക്കോ കഴിഞ്ഞില്ല. ഞാൻ ഇയാളെ വിട്ടയയ്‌ക്കാൻപോകുകയാണ്‌.’ അപ്പോൾ ജനക്കൂട്ടം ഇങ്ങനെ ആർത്തുവിളിച്ചു: ‘ഇവനെ കൊന്നുകളയൂ! കൊന്നുകളയൂ!’ പടയാളികൾ യേശുവിനെ ചാട്ടകൊണ്ട്‌ അടിച്ചു, യേശുവിന്റെ മേൽ തുപ്പി, കൈ ചുരുട്ടി ഇടിച്ചു. അവർ യേശുവിന്റെ തലയിൽ ഒരു മുൾക്കിരീടം വെച്ചിട്ട്‌ കളിയാക്കിക്കൊണ്ട്‌, ‘ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!’ എന്നു പറഞ്ഞു. വീണ്ടും പീലാത്തൊസ്‌ ജനത്തോടു പറഞ്ഞു: ‘ഞാൻ ഈ മനുഷ്യനിൽ ഒരു തെറ്റും കാണുന്നില്ല.’ പക്ഷേ ആളുകൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘അവനെ സ്‌തംഭത്തിലേറ്റ്‌!’ അതുകൊണ്ട്‌ പീലാത്തൊസ്‌ യേശുവിനെ വധിക്കാൻ വിട്ടുകൊടുത്തു.

അവർ യേശുവിനെ ഗൊൽഗോഥ എന്ന സ്ഥലത്തേക്കു കൊണ്ടുപോയി സ്‌തംഭത്തിൽ തറച്ചിട്ട്‌ അതു നേരെ നിറുത്തി ഉറപ്പിച്ചു. അപ്പോൾ യേശു, ‘പിതാവേ, ഇവർ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവർക്ക്‌ അറിയില്ലാത്തതുകൊണ്ട്‌ ഇവരോടു ക്ഷമിക്കേണമേ’ എന്നു പ്രാർഥിച്ചു. ആളുകൾ യേശുവിനെ കളിയാക്കിക്കൊണ്ട്‌, ‘നീ ദൈവപുത്രനാണെങ്കിൽ ആ സ്‌തംഭത്തിൽനിന്ന്‌ ഇറങ്ങി വാ! നിന്നെത്തന്നെ രക്ഷിക്കുക’ എന്നു പറഞ്ഞു.

യേശുവിന്റെ അടുത്ത്‌ സ്‌തംഭത്തിൽ കിടന്ന കുറ്റവാളികളിൽ ഒരാൾ പറഞ്ഞു: ‘അങ്ങ്‌ അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണേ.’ യേശു അയാൾക്ക്‌ ഇങ്ങനെ വാക്കു കൊടുത്തു: ‘നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്കൂർ നേരം നാട്ടിലെങ്ങും ഇരുട്ടു പരന്നു. യേശുവിന്റെ അമ്മ ഉൾപ്പെടെ ശിഷ്യരിൽ ചിലർ സ്‌തംഭത്തിന്റെ അടുത്തുതന്നെ നിന്നു. മറിയയെ സ്വന്തം അമ്മയെപ്പോലെ നോക്കണമെന്നു യേശു യോഹന്നാനോടു പറഞ്ഞു.

അവസാനം യേശു പറഞ്ഞു: “എല്ലാം പൂർത്തിയായി!” എന്നിട്ട്‌ തല കുനിച്ച്‌ അവസാനത്തെ ശ്വാസമെടുത്തു. ആ സമയം അവിടെ ശക്തമായ ഒരു ഭൂകമ്പമുണ്ടായി. ആലയത്തിൽ വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിച്ചിരുന്ന കട്ടിയുള്ള തിരശ്ശീല, അഥവാ കർട്ടൻ, രണ്ടായി കീറിപ്പോയി. ഒരു സൈനിക ഉദ്യോഗസ്ഥൻ അതു കണ്ടിട്ട്‌, ‘ഇദ്ദേഹം ശരിക്കും ദൈവപുത്രനായിരുന്നു’ എന്നു പറഞ്ഞു.

“ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം യേശുവിലൂടെ ‘ഉവ്വ്‌’ എന്നായിരിക്കുന്നു.”—2 കൊരിന്ത്യർ 1:20