പാഠം 17
യഹോവയെ ആരാധിക്കാൻ മോശ തീരുമാനിച്ചു
ഈജിപ്‌തിൽ യാക്കോബിന്റെ കുടുംബം ഇസ്രായേല്യർ എന്ന് അറിയപ്പെടാൻ തുടങ്ങി. യാക്കോബും യോസേഫും മരിച്ച് കഴിഞ്ഞ് ഒരു പുതിയ ഫറവോൻ ഭരണം ആരംഭിച്ചു. ഇസ്രായേല്യർ ഈജിപ്തുകാരെക്കാൾ ശക്തരായിത്തീരുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട് ഫറവോൻ ഇസ്രായേല്യരെ അടിമകളാക്കി. എന്നിട്ട് അവരെക്കൊണ്ട് നിർബന്ധമായി ഇഷ്ടിക ഉണ്ടാക്കിക്കുകയും വയലിൽ കഠിനമായി പണി എടുപ്പിക്കുകയും ചെയ്‌തു. പക്ഷേ ഈജിപ്തുകാർ ഇസ്രായേല്യരെക്കൊണ്ട് എത്രയധികം പണിയെടുപ്പിച്ചോ അതിനനുസരിച്ച് അവരുടെ എണ്ണവും പെരുകി. ഫറവോന് അത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഇസ്രായേല്യർക്കു പിറക്കുന്ന എല്ലാ ആൺകുഞ്ഞുങ്ങളെയും കൊന്നുകളയാൻ ഫറവോൻ കല്‌പന നൽകി. ഒന്നോർത്തു നോക്കൂ, ഇസ്രായേല്യർക്ക് എത്ര പേടി തോന്നിക്കാണും?
യോഖേബെദ് എന്നു പേരുള്ള ഒരു ഇസ്രായേല്യസ്ത്രീക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. നല്ല സുന്ദരനായ ഒരു കുഞ്ഞ്. തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻവേണ്ടി യോഖേബെദ് അവനെ ഒരു കൂടയിൽ കിടത്തി നൈൽ നദിയിലെ ഞാങ്ങണച്ചെടികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചു. ആ കുഞ്ഞിന് എന്തു സംഭവിക്കുമെന്നു കാണാൻ അവന്റെ പെങ്ങൾ മിര്യാം കുറച്ച് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു.
ഫറവോന്റെ മകൾ നദിയിൽ കുളിക്കാൻ വന്നപ്പോൾ ആ കൂട കണ്ടു. അതിനുള്ളിൽ കരയുന്ന ഒരു കുഞ്ഞ്!
അവനെ കണ്ടപ്പോൾ അവൾക്ക് അലിവു തോന്നി. അപ്പോൾ മിര്യാം ചോദിച്ചു: ‘രാജകുമാരിക്കുവേണ്ടി കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ പോയി ഒരു സ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടേ?’ ഫറവോന്റെ മകൾ അതിനു സമ്മതിച്ചപ്പോൾ മിര്യാം ചെന്ന് സ്വന്തം അമ്മയെ, യോഖേബെദിനെത്തന്നെ, വിളിച്ചുകൊണ്ടുവന്നു. ഫറവോന്റെ മകൾ പറഞ്ഞു: ‘ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടണം. ഞാൻ ശമ്പളം തരാം.’കുട്ടി വളർന്നപ്പോൾ യോഖേബെദ് അവനെ ഫറവോന്റെ മകളുടെ അടുത്ത് കൊണ്ടുവന്നു. അവൾ അവനെ സ്വന്തം മകനായി വളർത്തി, അവനു മോശ എന്നു പേരുമിട്ടു. മോശ അവിടെ ഒരു രാജകുമാരനായി വളർന്നുവന്നു. ആഗ്രഹിക്കുന്ന എന്തും അവനു കിട്ടുമായിരുന്നു. പക്ഷേ മോശ ഒരിക്കലും യഹോവയെ മറന്നുകളഞ്ഞില്ല. താൻ ശരിക്കും ഒരു ഇസ്രായേല്യനാണ്, ഈജിപ്തുകാരനല്ല എന്നു മോശയ്‌ക്ക് അറിയാമായിരുന്നു. അതുകൊണ്ട് യഹോവയെ സേവിക്കാൻ മോശ തീരുമാനിച്ചു.
40 വയസ്സായപ്പോൾ മോശ തന്റെ ജനത്തെ സഹായിക്കാൻ നിശ്ചയിച്ചു. ഒരു ഈജിപ്തുകാരൻ ഇസ്രായേല്യനായ ഒരു അടിമയെ അടിക്കുന്നതു കണ്ടപ്പോൾ മോശ ആ ഈജിപ്തുകാരനെ ശക്തിയായി അടിച്ചു. അയാൾ മരിച്ചുപോയി. മോശ ശവശരീരം മണലിൽ കുഴിച്ചുമൂടി. ഫറവോൻ ഇത് അറിഞ്ഞപ്പോൾ മോശയെ കൊല്ലാൻ നോക്കി. പക്ഷേ മോശ അവിടെനിന്ന് മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി. അവിടെ യഹോവ മോശയെ പരിപാലിച്ചു.
“മോശ . . . വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഫറവോന്റെ മകളുടെ മകൻ എന്ന് അറിയപ്പെടുന്നതു വേണ്ടെന്നുവെച്ചു. പാപത്തിന്റെ താത്കാലികമായ സുഖത്തിനു പകരം ദൈവജനത്തോടൊപ്പം ദ്രോഹം സഹിക്കുന്നതു മോശ തിരഞ്ഞെടുത്തു.”—എബ്രായർ 11:24, 25