വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള എല്ലാ ആരോപണങ്ങൾക്കും അവർ മറുപടി കൊടുക്കാത്തത്‌ എന്തുകൊണ്ട്‌?

യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള എല്ലാ ആരോപണങ്ങൾക്കും അവർ മറുപടി കൊടുക്കാത്തത്‌ എന്തുകൊണ്ട്‌?

 യഹോവയുടെ സാക്ഷികൾ എല്ലാ ആരോപണങ്ങൾക്കും പരിഹാസവാക്കുകൾക്കും മറുപടി കൊടുക്കാത്തതിന്റെ കാരണം, അവർ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നു എന്നതാണ്‌. ഉദാഹരണത്തിന്‌, ബൈബിളിലെ ഒരു ജ്ഞാനമൊഴി പറയുന്നു: “പരിഹാസിയെ തിരുത്തുന്നവൻ അപമാനം ക്ഷണിച്ചുവരുത്തുന്നു.” (സുഭാഷിതങ്ങൾ 9:7, 8; 26:4) തെറ്റായ ഒരു ആരോപണത്തിന്റെ തുമ്പ്‌ പിടിച്ച്‌ വെറുതെ തർക്കിക്കുന്നതിനു പകരം ദൈവത്തെ പ്രസാദിപ്പിക്കുന്നതിലാണ്‌ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.—സങ്കീർത്തനം 119:69.

 ‘മൗനമായിരിക്കാനും സംസാരിക്കാനും ഒരു സമയമുണ്ട്‌.’ (സഭാപ്രസംഗകൻ 3:7) അതുകൊണ്ട്‌, സത്യത്തെക്കുറിച്ച്‌ അറിയാൻ താത്‌പര്യമുള്ള ആത്മാർഥഹൃദയരോടു ഞങ്ങൾ സംസാരിക്കും, എന്നാൽ അനാവശ്യവാദങ്ങൾ ഒഴിവാക്കും. അങ്ങനെ യേശുവിന്റെയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെയും ഉപദേശങ്ങളും മാതൃകയും ഞങ്ങൾ പിൻപറ്റുന്നു.

  •   പീലാത്തൊസിനു മുമ്പാകെയുള്ള വിചാരണയിൽ യേശുവിന്‌ എതിരെ അനേകം വ്യാജാരോപണങ്ങൾ നിരത്തി. ആ അവസരത്തിൽ യേശു ഒരക്ഷരംപോലും മിണ്ടിയില്ല. (മത്തായി 27:11-14; 1 പത്രോസ്‌ 2:21-23) കുടിയനും തീറ്റിപ്രിയനും എന്നിവപോലുള്ള ആരോപണങ്ങൾ വന്നപ്പോഴും യേശു പ്രതികരിച്ചില്ല. പകരം, “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്ന ബൈബിൾതത്ത്വമനുസരിച്ച്‌ തന്റെ പ്രവൃത്തികൾകൊണ്ട്‌ യേശു അവർക്ക്‌ ഉത്തരം നൽകി. (മത്തായി 11:19) എന്നാൽ ചില സാഹചര്യങ്ങളിൽ തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക്‌ യേശു ധൈര്യത്തോടെ ഉത്തരം നൽകുകയും ചെയ്‌തു.—മത്തായി 15:1-3; മർക്കോസ്‌ 3:22-30.

     തെറ്റായ ആരോപണങ്ങൾ വരുമ്പോൾ നിരുത്സാഹപ്പെടരുതെന്നും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. യേശു പറഞ്ഞു: “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച്‌ പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.” (മത്തായി 5:11, 12) ചില ആരോപണങ്ങൾ മറ്റുള്ളവർക്കു സാക്ഷ്യം കൊടുക്കാനുള്ള വാതിൽ തുറന്നിടുമെന്നും യേശു പറഞ്ഞു. ഇങ്ങനെയൊരു ഉറപ്പും അവർക്കു കൊടുത്തു: “നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക്‌ എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.”—ലൂക്കോസ്‌ 21:12-15.

  •   അനാവശ്യതർക്കങ്ങൾ ഒഴിവാക്കാൻ അപ്പോസ്‌തലനായ പൗലോസും ഉപദേശിച്ചു. അത്തരം ആരോപണങ്ങളെ ‘ഒരു പ്രയോജനവുമില്ലാത്ത വ്യർഥകാര്യങ്ങൾ’ എന്നാണ്‌ പൗലോസ്‌ വിളിച്ചത്‌.—തീത്തോസ്‌ 3:9; റോമർ 16:17, 18.

  •   നമ്മുടെ വിശ്വാസത്തെക്കുറിച്ച്‌ ചോദിക്കുന്നവർക്ക്‌, സാധ്യമാകുമ്പോഴെല്ലാം മറുപടി കൊടുക്കണമെന്ന്‌ അപ്പോസ്‌തലനായ പത്രോസ്‌ പറഞ്ഞു. (1 പത്രോസ്‌ 3:15) എങ്കിലും വാക്കുകളെക്കാൾ ഉപരി പ്രവൃത്തികൾകൊണ്ട്‌ ഉത്തരം കൊടുക്കുന്നതാണ്‌ മിക്കപ്പോഴും നല്ലതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പത്രോസ്‌ എഴുതിയത്‌ ഇങ്ങനെയാണ്‌: “നിങ്ങൾ നന്മ ചെയ്യുകയും അങ്ങനെ, വിഡ്‌ഢിത്തം പറയുന്ന അജ്ഞരുടെ വായ്‌ അടപ്പിക്കുകയും വേണം.”—1 പത്രോസ്‌ 2:12-15.