വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ 135-ാം ക്ലാസ്സിന്റെ ബിരുദദാനച്ചടങ്ങ്
ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ 135-ാം ക്ലാസ്സിന്റെ ബിരുദദാനച്ചടങ്ങ് അരങ്ങേറി. 2013 സെപ്റ്റംബർ 14-നു നടന്ന പരിപാടിക്ക് ഏകദേശം 10,500 പേർ സാക്ഷ്യം വഹിച്ചു. യഹോവയുടെ സാക്ഷികളിൽപ്പെട്ട അനുഭവപരിചയമുള്ള സേവകർക്കുവേണ്ടി നടത്തുന്ന ഒരു പ്രത്യേക ക്ലാസ്സാണ് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ; നിയമനങ്ങൾ കൂടുതൽ മെച്ചമായി ചെയ്യാനുള്ള പരിശീലനമാണ് അവർക്ക് ഇതിലൂടെ നൽകുന്നത്.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ഗൈ പിയേഴ്സായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മത്തായി 28:19, 20 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. ... ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.”
യേശുവിന്റെ ഈ വാക്കുകൾ, ആ കാലത്ത് തുടങ്ങി ഈ കാലത്തും തുടരുന്ന ഒരു പ്രത്യേക പ്രവർത്തനത്തെക്കുറിച്ചുള്ളതാണെന്ന് ഗൈ പിയേഴ്സ് ചൂണ്ടിക്കാട്ടി. ആളുകളെ ശിഷ്യരാക്കുമ്പോൾ യേശു പറഞ്ഞതെല്ലാം നമ്മൾ അവരെ പഠിപ്പിക്കുകയാണ്. അതിൽ ഒരു കല്പനയാണ് “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കുക എന്നത്. (മത്തായി 24:14) ആ കല്പന അനുസരിക്കുന്ന ഓരോ ബൈബിൾവിദ്യാർഥിയും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യും. അങ്ങനെ, അവരും നമ്മളെപ്പോലെ ഗുരുക്കന്മാരും പ്രസംഗകരും ആയിത്തീരുന്നു. എന്താണ് ഈയൊരു പ്രക്രിയയുടെ ഫലം? ഗൈ പിയേഴ്സ് സഹോദരൻ അതു വ്യക്തമാക്കി: “(ലോക)ജനസംഖ്യ വർധിച്ചപ്പോൾ യഹോവയുടെ ജനവും വർധിച്ചു.”
“അവർ തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും കൊടുത്തു.” ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റിയംഗമായ തോമസ് ചീക്കി സഹോദരന്റെ പ്രസംഗം 2 കൊരിന്ത്യർ 8:1-4 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ മാസിഡോണിയയിലുള്ള ക്രിസ്ത്യാനികൾ വളരെ ദരിദ്രരായിരുന്നു. എന്നിട്ടും, യെരുശലേമിലുള്ള പാവപ്പെട്ട സഹോദരന്മാർക്കു സഹായങ്ങൾ ചെയ്യാൻ അവർ എപ്പോഴും തയ്യാറായിരുന്നു. ഗിലെയാദ് സ്കൂളിലെ വിദ്യാർഥികളും അവരെപ്പോലെ, ഉദാരശീലരും മറ്റുള്ളവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവരും ആണ്.
പക്ഷേ മാസിഡോണിയയിലെ ക്രിസ്ത്യാനികൾ വിവേകമുള്ളവരുമായിരുന്നു. സ്വന്തം കുടുംബത്തെയോ ദൈവാരാധനയെയോ അവഗണിച്ചല്ല അവർ ദാനധർമങ്ങൾ ചെയ്തത്. മറ്റുള്ളവർക്കു കൊടുക്കുന്ന കാര്യത്തിൽ ഗിലെയാദ് സ്കൂളിലെ വിദ്യാർഥികളും മാസിഡോണിയക്കാരെപ്പോലെ നല്ല വിവേകം കാണിക്കണമെന്ന് തോമസ് ചീക്കി സഹോദരൻ വ്യക്തമാക്കി.
“സ്കൂൾ അവസാനിച്ചു.” ഗിലെയാദ് സ്കൂളിന്റെ ഓർമകൾ കാത്തുസൂക്ഷിക്കാൻ ഭരണസംഘത്തിലെ അംഗമായ സാമുവെൽ ഹെർഡ് വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. അതിരാവിലെ കേൾക്കുന്ന ഒരു നല്ല പാട്ട് ദിവസം മുഴുവനും നമ്മളെ ഊർജസ്വലരാക്കിനിറുത്തുന്നതുപോലെ, ഗിലെയാദ് സ്കൂൾ അവസാനിച്ച് വളരെ നാളുകൾക്കു ശേഷവും വിദ്യാർഥികൾക്ക് ഊർജം പകരാൻ ഈ ഓർമകൾക്കു കഴിയും.
ദൈവത്തിന്റെ ഓർമശക്തി അനന്തമാണെന്നു ഹെർഡ് സഹോദരൻ വിദ്യാർഥികളോടു പറഞ്ഞു. ഈ പ്രപഞ്ചത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾക്കു ദൈവം പേരിട്ടിരിക്കുന്നു; ആ പേരുകളെല്ലാം ഓർത്തുവെക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 147:4) അപ്പോൾപ്പിന്നെ ഗിലെയാദിലെ പരീശീലനകാലത്ത് വിദ്യാർഥികൾ നടത്തിയ കഠിനശ്രമവും ദൈവം ഓർത്തുവെക്കും എന്നത് ഉറപ്പാണ്. ഈ വിദ്യാർഥികൾ, “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഇവരെക്കുറിച്ച് യഹോവയ്ക്കുള്ള ഓർമകൾ മോഷ്ടിച്ചെടുക്കാൻ ആർക്കും കഴിയില്ല.—മത്തായി 6:20.
ദൈവം ഗിലെയാദ് വിദ്യാർഥികളുടെ പ്രവർത്തനങ്ങളും തന്നോട് അവർ കാണിക്കുന്ന സ്നേഹവും ഓർത്തുവെക്കുന്നു. അതുകൊണ്ട് ന്യായമായും വിദ്യാർഥികൾക്കും ഗിലെയാദിനെക്കുറിച്ചുള്ള ഓർമകൾ അയവിറക്കാം. ഹെർഡ് സഹോദരൻ പറഞ്ഞു: “സ്കൂളിനെക്കുറിച്ച് ഓർത്ത് നിങ്ങൾ സന്തോഷിക്കുമ്പോൾ ആ സന്തോഷം നിങ്ങൾക്കു തന്ന യഹോവയ്ക്കു നന്ദി പറയാൻ മറന്നുപോകരുത്. ഈ സ്കൂളിൽ പഠിച്ച കാര്യങ്ങൾ ഓർക്കുന്നത് നിങ്ങൾക്ക് എല്ലാക്കാലത്തും ഗുണം ചെയ്യും.”
“യഹോവയുടെ മഹാശക്തിയിൽനിന്ന് ആശ്വാസം നേടുക.” ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ യഹോവയുടെ ശക്തിയിൽ ആശ്രയിക്കാൻ ഗിലെയാദ് അധ്യാപകനായ സാം റോബോഴ്സൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. “ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും എല്ലാം ഉപരിയായി ചെയ്തുതരാൻ” ദൈവത്തിനു കഴിയുമെന്ന് എഫെസ്യർ 3:20 പറയുന്നു. നമ്മൾ ‘നിനയ്ക്കുന്നതിലും,’ അതായത് നമുക്കു ചിന്തിക്കാൻ കഴിയുന്നതിലും, എത്രയോ ‘ഉപരിയാണ്’ യഹോവയുടെ ശക്തി എന്നാണ് ഈ ബൈബിൾഭാഗം കാണിച്ചുതരുന്നത്. അതെ, നമുക്കു സങ്കല്പിക്കാൻപോലും പറ്റാത്തവിധത്തിൽ കാര്യങ്ങൾ ചെയ്യാൻ യഹോവയ്ക്കു കഴിയും.
ഓരോ ക്രിസ്ത്യാനിക്കും യഹോവ തന്റെ ശക്തി കൊടുക്കുന്നു. ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ യഹോവ “ഒരു മഹാവീരനെപ്പോലെ” നമ്മളെ സഹായിക്കും. (യിരെമ്യാവു 20:11) ഏതു പ്രശ്നങ്ങളോടും ബുദ്ധിമുട്ടുകളോടും പോരടിച്ച് വിജയിക്കാൻ യഹോവ വിദ്യാർഥികളെ സഹായിക്കുമെന്ന് റോബോഴ്സൻ സഹോദരൻ ഉറപ്പു കൊടുത്തു.
“ദൈവരാജ്യസേവനത്തിൽ നിങ്ങൾക്കു ലഭിച്ച സത്പേര് കാത്തുസൂക്ഷിക്കുക.” ദൈവരാജ്യസേവനത്തിൽ വിദ്യാർഥികൾ രണ്ടു തരത്തിൽ അന്തസ്സ് കൈവരിച്ചെന്ന് മറ്റൊരു ഗിലെയാദ് അധ്യാപകനായ വില്യം സാമുവെൽസൺ പറഞ്ഞു. ക്ലാസ്സിന്റെ സമയത്തും അതിനു മുമ്പും വിദ്യാർഥികൾ ചെയ്ത കാര്യങ്ങൾ അവരെ ആദരണീയരാക്കുന്നു. അതുപോലെ, ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ ഗവണ്മെന്റിനെ, ദൈവരാജ്യ ഗവണ്മെന്റിനെ, പ്രതിനിധീകരിക്കുന്നതുകൊണ്ട് അവർ കൂടുതൽകൂടുതൽ ബഹുമാനവും ആദരവും നേടിക്കൊണ്ടിരിക്കുകയുമാണ്.
തങ്ങളുടെ സത്പേര് കാത്തുസൂക്ഷിക്കാൻ വിദ്യാർഥികൾക്ക് എങ്ങനെ കഴിയും? യഹോവയെ ബഹുമാനിക്കാനും സഹമനുഷ്യരെ ആദരിക്കാനും സാമുവെൽസൺ സഹോദരൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കാവുന്നതാണ്. ആളുകളെ തിരുത്തുകയും അവർക്കു ബുദ്ധിയുപദേശങ്ങൾ കൊടുക്കുകയും ചെയ്തപ്പോൾപ്പോലും യേശു അവരോട് ആദരവോടെയാണ് ഇടപെട്ടത്. തങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താനല്ല, പകരം അപ്പൊസ്തലനായ പൗലോസിനെപ്പോലെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്താൻ ശ്രമിച്ചാൽ വിദ്യാർഥികളുടെ സത്പേരു വർധിക്കും.—റോമർ 11:13.
‘കുതിരകളുടെ ശക്തി അവയുടെ വായിലാകുന്നു.’ ക്രിസ്തീയ യോഗങ്ങളിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് ധൈര്യത്തോടെ സാക്ഷീകരിക്കുമ്പോൾ നമ്മൾ വെളിപാട് 9:19-ലെ പ്രവചനം നിവർത്തിക്കുകയാണെന്ന് ഗിലെയാദിലെ മറ്റൊരു അധ്യാപകനായ മൈക്കിൾ ബെർനെറ്റ് വിവരിച്ചു. പിന്നെ അദ്ദേഹം ചില വിദ്യാർഥികളെ അഭിമുഖം നടത്തി. ഗിലെയാദ് സ്കൂളിലായിരിക്കെ വയൽസേവനത്തിനു പോയപ്പോൾ ലഭിച്ച ചില നല്ല അനുഭവങ്ങൾ വിദ്യാർഥികൾ പങ്കുവെച്ചു; ചിലതു പുനരവതരിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് ഒരു വിദ്യാർഥി പെട്രോൾ പമ്പിലെ ഒരു ജോലിക്കാരനോട്, “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തുടങ്ങിയതും അവസാനിച്ചതും എന്നാണെന്ന് അറിയാമോ” എന്നു ചോദിച്ചു. ഉത്തരം അറിയാൻ പമ്പിലെ ജോലിക്കാരനു താത്പര്യം തോന്നി. (ലൂക്കോസ് 21:24) ഗിലെയാദ് വിദ്യാർഥി മറ്റൊരു സമയത്ത് അദ്ദേഹത്തെ ചെന്നുകാണുകയും ദാനീയേൽ പുസ്തകത്തിന്റെ നാലാം അധ്യായവും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പ്രസിദ്ധീകരണത്തിന്റെ അനുബന്ധവും ഉപയോഗിച്ച് അദ്ദേഹത്തിന് ഉത്തരം കൊടുക്കുകയും ചെയ്തു.
“അവരുടെ ഹൃദയങ്ങൾ ഉറച്ചിരുന്നു.” ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റിയംഗമായ അഡ്രിയാൻ ഫെർണാണ്ടസ് ബിരുദവിദ്യാർഥികളായ രണ്ടു ദമ്പതികളെ അഭിമുഖം നടത്തി. അതിൽ ഹെൽഗ ഷൂമി എന്ന സഹോദരൻ, ചില പ്രത്യേക നിയമനങ്ങൾ കിട്ടിയപ്പോൾ ദൈവദാസരിൽ ചിലർ അഹങ്കാരികളായിത്തീർന്നുവെന്നു പറഞ്ഞു. അവരെപ്പോലെയാകാതെ താഴ്മ കാണിക്കാൻ വിദ്യാർഥികൾക്കു കൂടെക്കൂടെ പ്രോത്സാഹനം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. (2 ദിനവൃത്താന്തം 26:16) പ്രാദേശിക ഭാഷകൾ പഠിച്ചെടുക്കാൻ ലഭിച്ച പ്രോത്സാഹനത്തെക്കുറിച്ചാണ് പീറ്റർ കെനിങ് സഹോദരൻ പറഞ്ഞത്: “ഒരിക്കലും അഹങ്കാരിയാകരുത്; നിങ്ങൾ ഒരു മണ്ടനാണെന്നു മറ്റുള്ളവർ കരുതിക്കൊള്ളട്ടെ.” ഗിലെയാദ് ക്ലാസ്സ് തങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിച്ചെന്നും നിയമനങ്ങൾ നന്നായി ചെയ്യാൻ ശക്തി പകർന്നെന്നും ഈ നാലു വിദ്യാർഥികളും പറഞ്ഞു.—എബ്രായർ 13:9.
“നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആഹ്ലാദിക്കുവിൻ.” (ലൂക്കോസ് 10:20) ചടങ്ങിലെ മുഖ്യപ്രസംഗം നടത്തിയത് ഭരണസംഘത്തിലെ അംഗമായ ജഫ്രി ജാക്സൺ സഹോദരനായിരുന്നു. പഴയ വിദ്യാർഥികൾക്കു ലഭിച്ചതുപോലെ, പുതിയ ചില നിയമനങ്ങളോ ഇതുവരെ പ്രവർത്തിക്കാത്ത സ്ഥലത്ത് സുവാർത്ത പ്രചരിപ്പിക്കാനുള്ള നിയമനമോ അല്ല മിക്ക വിദ്യാർഥികൾക്കും ഇന്നു ലഭിക്കുന്നത്. കോരിത്തരിപ്പിക്കുന്ന അത്തരം അനുഭവങ്ങളൊന്നും പുതിയ വിദ്യാർഥികൾക്ക് ഉണ്ടാകില്ല. ഈ മാറ്റത്തെ അവർ എങ്ങനെ നോക്കിക്കാണണം?
യേശു പ്രസംഗപ്രവർത്തനത്തിന് അയച്ച 70 ശിഷ്യന്മാർ തിരിച്ചുവന്ന്, യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കാൻ കഴിഞ്ഞെന്ന് സന്തോഷത്തോടെ അവനെ അറിയിച്ചു. (ലൂക്കോസ് 10:1, 17) യേശു അവരെ അഭിനന്ദിച്ചു. പക്ഷേ അവരോടു പറഞ്ഞു: “എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആഹ്ലാദിക്കുവിൻ.” (ലൂക്കോസ് 10:20) എന്നും ഇതുപോലെയുള്ള നല്ല അനുഭവങ്ങളായിരിക്കില്ല ലഭിക്കുകയെന്ന് അവരോടു പറയുകയായിരുന്നു യേശു. ലഭിച്ച നേട്ടങ്ങളിലല്ല, യഹോവയോടു വിശ്വസ്തത കാട്ടുന്നതിലും ‘പേരുകൾ സ്വർഗത്തിൽ എഴുതിക്കാണുന്നതിലും’ ആയിരിക്കണമായിരുന്നു അവരുടെ ശ്രദ്ധ.
“യേശുവിന്റെ ആ ഉപദേശം 70 ശിഷ്യന്മാർക്കു മാത്രമല്ല നമുക്കെല്ലാം ബാധകമാണ്,” ജാക്സൺ സഹോദരൻ പറഞ്ഞു. ദൈവസേവനത്തിൽ എത്ര നേട്ടങ്ങൾ ഉണ്ടാക്കി എന്നതല്ല നമ്മുടെ സന്തോഷത്തിന്റെ അളവുകോൽ; അതുമാത്രം നോക്കി, നമ്മൾ വിശ്വസ്തരാണെന്നു പറയാനും കഴിയില്ല. യഹോവയുമായുള്ള ബന്ധം ശക്തമാക്കി നിറുത്തിക്കൊണ്ടും ദൈവം നമ്മളെ ഏൽപ്പിച്ച സേവനം ഉത്സാഹത്തോടെ ചെയ്തുകൊണ്ടും ആണ് വിശ്വസ്തരാണെന്നു തെളിയിക്കേണ്ടത്; അപ്പോൾ നമുക്കു സന്തോഷവും ഉണ്ടാകും.
ഉത്സാഹം ചോർന്നുപോകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ യേശുവിനുപോലും ഉണ്ടായി. ഉദാഹരണത്തിന്, യേശു ഒരു അത്ഭുതം ചെയ്ത് ആയിരക്കണക്കിന് ആളുകൾക്കു ഭക്ഷണം കൊടുത്തപ്പോൾ അവർ അവന്റെ അനുകാരികളായിത്തീർന്നു. (യോഹന്നാൻ 6:10-14, 22-24) ആളുകൾ കൂട്ടംകൂട്ടമായി അവന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു. പക്ഷേ പിന്നീട്, യേശു പഠിപ്പിച്ച ചില കാര്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് അവർ കൂട്ടംകൂട്ടമായി അവനെ ഉപേക്ഷിച്ചുപോകാനും തുടങ്ങി. (യോഹന്നാൻ 6:48-56, 60, 61, 66) അതേസമയം, അപ്പൊസ്തലന്മാർ വിശ്വസ്തതയോടെ യേശുവിന്റെകൂടെ നിന്നു. വിശ്വസ്തത കാണിക്കുന്നതിലും യഹോവയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിലും ആയിരുന്നു അവരുടെ ശ്രദ്ധ, അല്ലാതെ ‘നേട്ടങ്ങളിലായിരുന്നില്ല.’ നമുക്കും അവരെ അനുകരിക്കാം.—യോഹന്നാൻ 6:67-69.
ഉപസംഹാരം. വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിന്നെ, വിദ്യാർഥികളിൽ ഒരാൾ ഗിലെയാദ് ക്ലാസ്സിനു നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് വായിച്ചു. അതിനു ശേഷം ഗൈ പിയേഴ്സ് സഹോദരൻ സമാപനപ്രസംഗം നടത്തി. ഗിലെയാദ് ബിരുദധാരികൾ ഉൾപ്പെടെ ദൈവജനം മുഴുവൻ വെറും സാധാരണക്കാരാണെന്നാണു ലോകം വിചാരിക്കുന്നത്; നമുക്ക് എന്തെങ്കിലും സവിശേഷതയുള്ളതായി അവർക്കു തോന്നുന്നില്ല. (പ്രവൃത്തികൾ 4:13; 1 കൊരിന്ത്യർ 1:27-31) പക്ഷേ, യഹോവയ്ക്കു നമ്മളോടു വിലമതിപ്പാണുള്ളത്. അവനുവേണ്ടി ജീവിതം സമർപ്പിച്ച നമുക്ക് അവൻ തന്റെ പരിശുദ്ധാത്മാവിനെ തരുന്നു. നമുക്ക് അറിവും വിദ്യാഭ്യാസവും ഉണ്ടോ എന്നല്ല, “നമ്മൾ അവനോടു ഭക്തിയും വിശ്വസ്തതയും കൂറും കാണിക്കുന്നുണ്ടോ എന്നാണു ദൈവം നോക്കുന്നത്,” ഗൈ പിയേഴ്സ് സഹോദരൻ പറഞ്ഞു.