വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുർബാന

കുർബാന

നിർവ്വചനം: റോമൻ കത്തോലിക്കാ സഭയുടെ റീത്തുകൾ സംബന്ധിച്ച്‌ തിരുസംഘം പ്രസ്‌താവിക്കുന്നതനുസരിച്ച്‌ കുർബാന “—കുരിശിലെ യാഗം തുടർന്നു പോരുന്നതിനുളള യാഗമാണ്‌;—‘ഇത്‌ എന്റെ ഓർമ്മക്കായി ചെയ്യുക’ എന്ന്‌ പറഞ്ഞ കർത്താവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്‌മാരകം (ലൂക്കോ. 22:19); കർത്താവിന്റെ ശരീരവും രക്തവും സ്വീകരിക്കുക വഴി ദൈവജനം പെസഹാ ബലിയുടെ പ്രയോജനങ്ങളിൽ പങ്കു പററുകയും ക്രിസ്‌തുവിന്റെ രക്തത്തിലൂടെ ദൈവം മനുഷ്യനുമായി നിത്യകാലത്തേക്ക്‌ ചെയ്‌ത പുതിയ ഉടമ്പടിയെ പുതുക്കുകയും ‘അവന്റെ വരവുവരെ’ കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുന്നതിലൂടെ പിതാവിന്റെ രാജ്യത്തിലെ ഭാവി വിരുന്നിനെ മുൻനിഴലാക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വിശുദ്ധ വിരുന്നാണ്‌ അത്‌.” (യൂക്കരിസ്‌ററിക്കം മിസ്‌ററീരിയം, മേയ്‌ 25, 1967) ഇത്‌ യേശു ഒടുവിലത്തെ അത്താഴവേളയിൽ ചെയ്‌തതായി തങ്ങൾ മനസ്സിലാക്കുന്നത്‌ ചെയ്യുന്നതിനുളള കത്തോലിക്ക സഭയുടെ രീതിയാണ്‌.

അപ്പവും വീഞ്ഞും യഥാർത്ഥത്തിൽ ക്രിസ്‌തുവിന്റെ ശരീരവും രക്തവുമായി മാറുന്നുണ്ടോ?

ഒരു “ഗംഭീര വിശ്വാസ പ്രഖ്യാപനത്തിൽ” 1968 ജൂൺ 30-ന്‌ പോൾ ആറാമൻ പാപ്പാ ഇപ്രകാരം പ്രസ്‌താവിച്ചു: “ഒടുക്കത്തെ അത്താഴവേളയിൽ കർത്താവ്‌ ആശീർവദിച്ച അപ്പവും വീഞ്ഞും കുരിശിൽ നമുക്കുവേണ്ടി അർപ്പിക്കപ്പെടാനിരുന്ന അവിടത്തെ ശരീരവും രക്തവുമായി മാറിയതുപോലെ പുരോഹിതനാൽ ആശീർവദിക്കപ്പെടുന്ന അപ്പവും വീഞ്ഞും സ്വർഗ്ഗത്തിൽ മഹത്വമോടെ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്ന ക്രിസ്‌തുവിന്റെ ശരീരവും രക്തവുമായി മാറുന്നു എന്ന്‌ നാം വിശ്വസിക്കുന്നു. ആശീർവദിക്കപ്പെടുന്നതിനും മുമ്പും ആശീർവദിക്കപ്പെട്ടശേഷവും ഒരുപോലെ നമ്മുടെ ഇന്ദ്രിയങ്ങൾക്ക്‌ കാണപ്പെടുന്ന ഈ സാദൃശ്യങ്ങളുടെ കീഴിലെ കർത്താവിന്റെ അത്ഭുതകരമായ സാന്നിദ്ധ്യം സത്യവും യഥാർത്ഥവും വസ്‌തുപരവുമായ സാന്നിദ്ധ്യമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. . . . ഈ അതിശയകരമായ മാററത്തെ സഭ ഉചിതമായി വസ്‌തുമാററം എന്ന്‌ വിളിക്കുന്നു.” (ഔദ്യോഗിക കത്തോലിക്ക പഠിപ്പിക്കലുകൾനമ്മുടെ കർത്താവായ ക്രിസ്‌തു, വിൽമിങ്‌ടൺ എൻ. സി.; 1978, അമാൻഡ ജി. വാട്‌ലിംഗ്‌ടൺ, പേ. 411) തിരുവെഴുത്തുകൾ ആ വിശ്വാസത്തോട്‌ യോജിക്കുന്നുവോ?

“ഇത്‌ എന്റെ ശരീരമാകുന്നു,” “ഇത്‌ എന്റെ രക്തമാകുന്നു” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർത്ഥമാക്കിയത്‌?

മത്താ. 26:26-29, JB: “ഇപ്പോൾ അവർ ഭക്ഷിക്കുകയിൽ യേശു അപ്പമെടുത്ത്‌ സ്‌തോത്രം ചെയ്‌തശേഷം മുറിച്ച്‌ ശിഷ്യൻമാർക്ക്‌ കൊടുത്തു. ‘വാങ്ങി ഭക്ഷിക്കുവിൻ; ഇത്‌ എന്റെ ശരീരമാകുന്നു’ എന്ന്‌ അവൻ പറഞ്ഞു. പിന്നീട്‌ അവൻ പാനപാത്രമെടുത്ത്‌ സ്‌തോത്രം ചെയ്‌തശേഷം അവർക്ക്‌ കൊടുത്തു. ‘എല്ലാവരും ഇതിൽ നിന്ന്‌ കുടിപ്പിൻ’, അവൻ പറഞ്ഞു, ‘എന്തുകൊണ്ടെന്നാൽ ഇത്‌ എന്റെ രക്തമാകുന്നു, പാപപരിഹാരാർത്ഥം അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. ഇന്നു മുതൽ എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതിയ വീഞ്ഞു കുടിക്കുവോളം ഞാൻ വീഞ്ഞു കുടിക്കയില്ല എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.’”

“ഇത്‌ എന്റെ ശരീരമാകുന്നു” “ഇത്‌ എന്റെ രക്തമാകുന്നു” എന്നുളള പദപ്രയോഗങ്ങൾ സംബന്ധിച്ച്‌ പിൻവരുന്നതു കുറിക്കൊളേളണ്ടതാണ്‌: MO ഇപ്രകാരം വായിക്കുന്നു: “ഇതെന്റെ ശരീരത്തെ അർത്ഥമാക്കുന്നു,” “ഇതെന്റെ രക്തത്തെ അർത്ഥമാക്കുന്നു.” (ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.) NW വായിക്കപ്പെടുന്നത്‌ അതുപോലെതന്നെയാണ്‌. LEF ആ പദപ്രയോഗത്തെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌ “ഇത്‌ എന്റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു,” “ഇത്‌ എന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്നു” എന്നാണ്‌. (ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.) ഈ വിവർത്തനങ്ങൾ വിവിധ കത്തോലിക്ക ഭാഷാന്തരങ്ങളിൽ ഈ സന്ദർഭത്തിൽ 29-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നതിനോട്‌ യോജിപ്പിലാണ്‌. Kx ഇപ്രകാരം വായിക്കപ്പെടുന്നു: “എന്റെ പിതാവിന്റെ രാജ്യത്തിൽ ഞാൻ നിങ്ങളോടൊപ്പം പുതിയ വീഞ്ഞു കുടിക്കുവോളം മുന്തിരിയുടെ ഈ ഫലത്തിൽ നിന്ന്‌ ഞാൻ ഇനി കുടിക്കുകയില്ല.” (ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.) CC, NAB, Dy എന്നിവയും “ഇത്‌ എന്റെ രക്തമാകുന്നു” എന്ന്‌ പറഞ്ഞശേഷം യേശു പാനപാത്രത്തിലുളളതിനെ “മുന്തിരിയുടെ ഫലം” എന്ന്‌ പരാമർശിക്കുന്നതായി കാണിക്കുന്നു.

“ഇത്‌ എന്റെ ശരീരമാകുന്നു”, “ഇത്‌ എന്റെ രക്തമാകുന്നു” എന്നുളള പദപ്രയോഗങ്ങൾ തിരുവെഴുത്തുകളിലെ മററു ചില വ്യക്തമായ പദപ്രയോഗങ്ങളുടെ വെളിച്ചത്തിൽ പരിഗണിക്കുക. “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു,” “ഞാൻ ആട്ടിൻതൊഴുത്തിന്റെ വാതിലാകുന്നു,” “ഞാൻ സാക്ഷാൽ മുന്തിരിവളളിയാകുന്നു” എന്നും യേശു പറഞ്ഞു. (യോഹ. 8:12; 10:7; 15:1, JB) ഈ പദപ്രയോഗങ്ങളൊന്നും ഒരു അത്ഭുതകരമായ മാററത്തെ സൂചിപ്പിച്ചില്ല, ഉവ്വോ?

1 കൊരിന്ത്യർ 11:25 (JB)-ൽ അപ്പോസ്‌തലനായ പൗലോസ്‌ അന്ത്യ അത്താഴത്തെക്കുറിച്ച്‌ എഴുതുകയും അതേ ആശയം അൽപ്പം വ്യത്യസ്‌തമായ പദങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്‌തു. പാനപാത്രം സംബന്ധിച്ച്‌ “നിങ്ങൾ എല്ലാവരും ഇതിൽ നിന്ന്‌ കുടിപ്പിൻ . . . എന്തുകൊണ്ടെന്നാൽ ഇത്‌ എന്റെ രക്തമാകുന്നു, പുതിയ നിയമത്തിന്റെ രക്തം” എന്ന്‌ യേശു പറയുന്നതായി ഉദ്ധരിക്കുന്നതിനുപകരം അവൻ അതേപ്പററി ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിലെ പുതിയ ഉടമ്പടിയാകുന്നു.” പാനപാത്രം എങ്ങനെയോ അത്ഭുതകരമായി പുതിയ ഉടമ്പടിയായി മാറിയെന്ന്‌ തീർച്ചയായും അത്‌ അർത്ഥമാക്കിയില്ല. പാനപാത്രത്തിലുണ്ടായിരുന്നത്‌, എന്തു മുഖാന്തരത്താൽ പുതിയ ഉടമ്പടി പ്രാബല്യത്തിൽ വന്നുവോ ആ രക്തത്തെ പ്രതിനിധാനം ചെയ്‌തു എന്ന്‌ നിഗമനം ചെയ്യുന്നതായിരിക്കില്ലേ കൂടുതൽ ന്യായയുക്തമായിരിക്കുന്നത്‌?

യോഹന്നാൻ 6:53-57-ലെ പ്രസ്‌താവനയാൽ യേശു എന്താണ്‌ അർത്ഥമാക്കിയത്‌?

“മറുപടിയായി യേശു പറഞ്ഞു: ‘ഏററം ഗൗരവമായി ഞാൻ നിങ്ങളോട്‌ പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാഞ്ഞാൽ നിങ്ങൾക്ക്‌ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്ന ഏതൊരുവനും നിത്യജീവനുണ്ട്‌, ഒടുവിലത്തെ നാളിൽ ഞാൻ അവനെ ഉയർപ്പിക്കും. എന്തുകൊണ്ടെന്നാൽ എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുളള പിതാവിനാൽ അയക്കപ്പെട്ട ഞാൻ പിതാവിൽ നിന്ന്‌ ജീവൻ സ്വീകരിക്കുന്നതുപോലെ എന്നെ ഭക്ഷിക്കുന്ന ഏവനും എന്നിൽ നിന്ന്‌ ജീവൻ സ്വീകരിക്കും.’”—യോഹന്നാൻ 6:53-57, JB.

അവർ അക്ഷരാർത്ഥത്തിൽ യേശുവിന്റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യണം എന്ന്‌ അത്‌ അർത്ഥമാക്കി എന്നാണോ നാം മനസ്സിലാക്കേണ്ടത്‌? അങ്ങനെയായിരുന്നെങ്കിൽ മോശ മുഖാന്തരം ദൈവം ഇസ്രായേലിന്‌ നൽകിയ ന്യായപ്രമാണം ലംഘിക്കാൻ അവൻ പ്രോൽസാഹിപ്പിക്കുകയായിരിക്കുമായിരുന്നു. ഏതു തരത്തിലുളള രക്തവും ഭക്ഷിക്കുന്നതിനെ ആ ന്യായപ്രമാണം വിലക്കിയിരുന്നു. (ലേവ്യ. 17:10-12) അത്തരമൊരു കാര്യത്തിന്‌ പ്രോൽസാഹനം കൊടുക്കാതെ, ന്യായപ്രമാണത്തിന്റെ ഏതു നിബന്ധനയെയും ലംഘിക്കുന്നതിനെതിരെ യേശു ശക്തമായി സംസാരിക്കുകയാണ്‌ ചെയ്‌തത്‌. (മത്താ. 5:17-19) അതുകൊണ്ട്‌ തന്റെ പൂർണ്ണ മാനുഷബലിയുടെ മൂല്യത്തിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട്‌ ഒരു ആലങ്കാരിക അർത്ഥത്തിൽ തിന്നുകയും കുടിക്കുകയും ചെയ്യുന്ന സംഗതിയായിരിക്കണം യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌.—യോഹ. 3:16; 4:14; 6:35, 40 താരതമ്യപ്പെടുത്തുക.

തന്റെ മരണത്തിന്റെ ഓർമ്മ വെറുതെ ആചരിക്കാതെ യഥാർത്ഥത്തിൽ തന്റെ ബലി ആവർത്തിക്കുന്ന ഒരു മതകർമ്മം നടത്താൻ യേശു തന്റെ ശിഷ്യൻമാരോട്‌ നിർദ്ദേശിച്ചോ?

ദി ഡോക്യുമെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II പറയുന്നു: “താൻ ഒററിക്കൊടുക്കപ്പെട്ട രാത്രിയിൽ, അന്ത്യ അത്താഴവേളയിൽ നമ്മുടെ രക്ഷകൻ തന്റെ ശരീര രക്തങ്ങളുടെ ബലിയായ കുർബാന ഏർപ്പെടുത്തി. കുരിശിലെ ബലി തുടർന്നുകൊണ്ടു പോകുന്നതിനാണ്‌ അവിടന്ന്‌ അങ്ങനെ ചെയ്‌തത്‌. . .”—(ന്യൂയോർക്ക്‌ 1966), ഡബ്‌ളിയു. എം. ആബട്ട്‌, എസ്‌. ജെ. എഡിററ്‌ ചെയ്‌തത്‌; പേ. 154; ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്ത്‌.

ദി കാത്തലിക്‌ എൻസൈക്ലോപ്പീഡിയ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “കുർബ്ബാന ‘യഥാർത്ഥവും ഉചിതവുമായ ഒരു ബലി’യായി കരുതപ്പെടാൻ സഭ ഉദ്ദേശിക്കുന്നു . . . എന്നിരുന്നാലും നമ്മുടെ ഉപദേശത്തിന്റെ മുഖ്യ ഉറവ്‌ പാരമ്പര്യമാണ്‌, അത്‌ ഏററം ആദിമകാലം മുതൽതന്നെ കുർബ്ബാനയാകുന്ന ബലിയുടെ പ്രാർത്ഥനാമൂല്യം പ്രഖ്യാപിക്കുന്നു.”—(1913), വാല്യം X, പേ. 6, 17.

യേശു തന്നെ പറഞ്ഞു: “ഇത്‌ എന്റെ സ്‌മാരകമായി ചെയ്യുക.” (ലൂക്കോ. 22:19; 1 കൊരി. 11:24, JB) Kx-ഉം Dy-യും ലൂക്കോസ്‌ 22:19-ൽ ഇപ്രകാരം വായിക്കപ്പെടുന്നു: “ഇത്‌ എന്റെ അനുസ്‌മരണത്തിനായി ചെയ്യുക.” “ഇത്‌ എന്നെ ഓർമ്മിക്കാനായി ചെയ്യുക” എന്ന്‌ NAB വായിക്കപ്പെടുന്നു. ഒടുവിലത്തെ അത്താഴത്തിൽ താൻ ചെയ്‌തത്‌ തന്നെത്തന്നെയുളള ബലി അർപ്പിക്കലായിരുന്നെന്നോ അവന്റെ ബലി ശിഷ്യൻമാർ ആവർത്തിക്കണമെന്നോ യേശു പറഞ്ഞില്ല.

എബ്രാ. 9:25-28, JB: “[യഹൂദ] മഹാപുരോഹിതൻ ആണ്ടുതോറും തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിലേക്ക്‌ പ്രവേശിക്കുന്നതുപോലെ അവൻ കൂടെക്കൂടെ തന്നെത്താൻ അർപ്പിക്കേണ്ടയാവശ്യമില്ല. അല്ലാഞ്ഞാൽ അവൻ ലോകം തുടങ്ങിയതു മുതൽ കൂടെക്കൂടെ കഷ്ടമനുഭവിക്കേണ്ടിവരുമായിരുന്നു. മറിച്ച്‌ അവൻ തന്നെത്തന്നെ ബലി അർപ്പിച്ചുകൊണ്ട്‌ പാപപരിഹാരം വരുത്തുവാൻ . . . എന്നേക്കുമായി ഒരിക്കൽ പ്രത്യക്ഷനായി. മനുഷ്യർ ഒരിക്കൽ മാത്രം മരിക്കുകയും അതിനുശേഷം ന്യായവിധി വരുകയും ചെയ്യുന്നതുകൊണ്ട്‌ ക്രിസ്‌തുവും തന്നെത്തന്നെ ഒരിക്കൽ മാത്രം അർപ്പിക്കുന്നു.” (ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.)

അതെല്ലാം “ദുർഗ്രാഹ്യമായ ഒരു രഹസ്യം” മാത്രമാണോ?

വിശുദ്ധ രഹസ്യങ്ങളെക്കുറിച്ച്‌ അല്ലെങ്കിൽ ദിവ്യ മർമ്മങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുകതന്നെ ചെയ്യുന്നു. എന്നാൽ അവയൊന്നും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തു സത്യങ്ങൾക്ക്‌ വിരുദ്ധമല്ല. തിരുവെഴുത്തുകൾക്ക്‌ മുമ്പിലായി തങ്ങളുടെ പാരമ്പര്യങ്ങളെ പ്രതിഷ്‌ഠിക്കുന്നവരെക്കുറിച്ച്‌ യേശു ഇപ്രകാരം പറഞ്ഞു: “കപടഭക്തിക്കാരെ! യെശയ്യാവ്‌ ഉചിതമായി ഇപ്രകാരം പ്രവചിച്ചപ്പോൾ നിങ്ങളെയാണ്‌ അർത്ഥമാക്കിയത്‌: ഈ ജനം അധരസേവകൊണ്ടു മാത്രമെ എന്നെ ബഹുമാനിക്കുന്നുളളു, അവരുടെ ഹൃദയങ്ങൾ എന്നിൽ നിന്ന്‌ അകന്നിരിക്കുന്നു. അവർ എനിക്ക്‌ അർപ്പിക്കുന്ന ആരാധന വിലയില്ലാത്തതാണ്‌; അവർ പഠിപ്പിക്കുന്ന ഉപദേശങ്ങൾ മാനുഷ നിബന്ധനകൾ മാത്രമാണ്‌.”—മത്താ. 15:7-9, JB.

ഈ സ്‌മാരകം ഒരുപക്ഷേ ദിവസേന അല്ലെങ്കിൽ വാരത്തിലൊരിക്കൽ ആചരിക്കപ്പെടണം എന്ന്‌ യേശു അർത്ഥമാക്കിയോ?

അടിസ്ഥാന കത്തോലിക്ക വിശ്വാസം [ഇംഗ്ലീഷ്‌] ഇപ്രകാരം പറയുന്നു: “കത്തോലിക്കരായ ക്രിസ്‌ത്യാനികളുടെ പ്രത്യേക ചുമതലകളിൽ എല്ലാ ഞായറാഴ്‌ചയും മററു കടപ്പെട്ട തിരുനാളുകളിലും കുർബാനയിൽ സംബന്ധിക്കുന്നത്‌ ഉൾപ്പെടുന്നു.” (ബോസ്‌ററൺ, 1980, പേ. 21) “വാസ്‌തവത്തിൽ വിശ്വാസികൾ കൂടെക്കൂടെ, ദിവസേനപോലും, കുർബാനയിൽ സംബന്ധിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു.”—ദി ററീച്ചിംഗ്‌ ഓഫ്‌ ക്രൈസററഏ കാത്തലിക്‌ കാററിക്കിസം ഫോർ അഡൾട്ട്‌സ്‌, അബ്രിഡ്‌ജ്‌ഡ്‌ എഡിഷൻ (ഹണ്ടിംഗ്‌ ടൺ, ഇൻഡ്യാനാ 1979), പേ. 281.

“അപ്പം നുറുക്കുന്ന”തിനെപ്പററിയുളള എല്ലാ പരാമർശനങ്ങളും ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ്മ ആചരിക്കുന്നതിനെ സൂചിപ്പിക്കുന്നുവോ? (പ്രവൃ. 2:42, 46; 20:7, JB) അന്ത്യ അത്താഴത്തിനു മുമ്പുപോലും ഒരു ഭക്ഷണവേളയിൽ ഭക്ഷണം പങ്കുവയ്‌ക്കുകയിൽ യേശു ‘അപ്പം നുറുക്കി.’ (മർക്കോ. 6:41; 8:6) അക്കാലത്ത്‌ യഹൂദൻമാർ ഉപയോഗിച്ചിരുന്ന അപ്പം ഇന്ന്‌ പലർക്കും പരിചിതമായതിൽ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ഭക്ഷിക്കുകയിൽ അവർ മിക്കപ്പോഴും അതിൽ നിന്ന്‌ ഒരു കഷണം ഒടിച്ചെടുക്കുകയോ ചീന്തിയെടുക്കുകയോ ചെയ്യുമായിരുന്നു.

തന്റെ മരണത്തിന്റെ സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണമെന്ന്‌ യേശു വ്യക്തമായി പറഞ്ഞില്ല. എന്നിരുന്നാലും യേശു അത്‌ യഹൂദ പെസഹായുടെ അതേ തീയതിയിൽ സ്ഥാപിക്കുകയും അവന്റെ ശിഷ്യൻമാർക്കിടയിൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം മറേറതിന്റെ സ്ഥാനത്തു വരികയും ചെയ്‌തു. പെസഹാ നീസാൻ 14-ാം തീയതി ആഘോഷിക്കപ്പെട്ട ഒരു വാർഷിക സംഭവമായിരുന്നു. അതുപോലെ യഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉൽസവം, വാരോൽസവം (പെന്തക്കോസ്‌ത്‌), കൂടാരപ്പെരുന്നാൾ അഥവാ ഫലശേഖരം, പാപപരിഹാര ദിവസം എന്നിവയെല്ലാം വർഷത്തിലൊരിക്കലായിരുന്നു.

കുർബ്ബാന ചൊല്ലുന്നത്‌ ശുദ്ധീകരണസ്ഥലത്തുളള ദേഹികൾക്ക്‌ ആശ്വാസം കൈവരുത്തുന്നുവോ?

ക്രിസ്‌തുവിന്റെ പ്രബോധനം—മുതിർന്നവർക്കുളള ഒരു കത്തോലിക്ക വേദോപദേശം എന്ന [ഇംഗ്ലീഷ്‌] ഗ്രന്ഥം പ്രസ്‌താവിക്കുന്നു: “‘ശുദ്ധീകരണ സ്ഥലം’ എന്ന പദം ബൈബിളിലില്ല, ശുദ്ധീകരണം സംബന്ധിച്ച വിശ്വാസവും അത്‌ വ്യക്തമായി പഠിപ്പിക്കുന്നില്ല. . . . ശുദ്ധീകരണസ്ഥലത്തിന്റെ അസ്‌തിത്വം സംബന്ധിച്ചു മാത്രമല്ല, മറിച്ച്‌ മരിച്ചു പോയ വിശ്വാസികളെ പ്രാർത്ഥനയിൽ, പ്രത്യേകിച്ചും കുർബാന അർപ്പിക്കുന്നതിനാൽ സഹായിക്കാമെന്ന വസ്‌തുത സംബന്ധിച്ചും പിതാക്കൻമാരുടെ എഴുത്തുകളിൽ ധാരാളം പരാമർശനങ്ങൾ ഉണ്ട്‌.”—പേ. 347, 348.

മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച്‌ തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നെങ്കിലും അറിയുന്നു, മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാ. 9:5, JB) “പാപം ചെയ്യുന്ന ദേഹി [“ദേഹി,” Kx; “മനുഷ്യൻ,” JB] തന്നെ മരിക്കും;” (യെഹെ. 18:4, Dy) (“മരണം” എന്ന ശീർഷകത്തിൻ കീഴിൽ 100-102 പേജുകൾ കൂടെ കാണുക.)