ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു. . .
ക്രിസ്തുമസ്സ് ആചാരങ്ങളിൽ എന്താണ് കുഴപ്പം?
നൂറ്റാണ്ടുകളായി, യേശുവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള പരമ്പരാഗതമായ ഒരു ക്രിസ്തീയാചരണമായി ക്രിസ്തുമസ്സിനെ കണ്ടുവരുന്നു. ഈ ആഘോഷത്തിൽ അനേകം ആചാരങ്ങൾ അനുഷ്ഠിച്ചുവരുന്നു. എന്നാൽ, ഇതെല്ലാം യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നത് അനേകരെയും അതിശയിപ്പിച്ചിരിക്കുന്നു.
സാന്താക്ലോസ് എന്ന ഐതിഹ്യകഥാപാത്രമാണ് അതിലൊന്ന്. ചുവപ്പുവസ്ത്രം ധരിച്ച, റോസ് നിറത്തിൽ കവിളുകളുള്ള, വെള്ളത്താടി വെച്ച, ഉന്മേഷവാനായി കാണപ്പെടുന്ന ഒരു അപ്പൂപ്പനാണ് ആധുനികനാളിലെ സാന്താക്ലോസ് എന്ന ഈ കഥാപാത്രം. 1931-ൽ വടക്കെ അമേരിക്കയിലെ ബിവറേജസ് കമ്പനിക്കുവേണ്ടി നിർമിച്ച പ്രശസ്തമായ ഒരു ക്രിസ്തുമസ്സ് പരസ്യത്തിലെ കഥാപാത്രമാണ് സാന്താക്ലോസ് എന്ന് പറയപ്പെടുന്നു. 1950 ആയപ്പോഴേക്കും ചില ബ്രസീലുകാർ സാന്താക്ലോസിനു പകരം അവരുടെ നാട്ടിൽ പ്രചാരം നേടിയ ഇൻഡ്യൻ അപ്പൂപ്പൻ (ഗ്രാൻഡ്പാ ഇൻഡ്യൻ) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചു. എന്തായിരുന്നു ഫലം? സാന്താക്ലോസ്, ഇൻഡ്യൻ അപ്പൂപ്പൻ എന്ന കഥാപാത്രത്തെ മാത്രമല്ല, ‘ഉണ്ണിയേശുവിനെപ്പോലും കടത്തിവെട്ടുകയും ഡിസംബർ 25-ാം തീയതി നടക്കുന്ന ആഘോഷവേളയിലെ ഔദ്യോഗികപ്രതിനിധിയായി അംഗീകാരം നേടുകയും ചെയ്തു’ എന്ന് പ്രൊഫസർ കാർലോസ് ഇ. ഫാന്റിനാറ്റി പറയുന്നു. എന്നാൽ, സാന്താക്ലോസ് എന്ന ഐതിഹ്യകഥാപാത്രത്തെച്ചൊല്ലിയുള്ള ഇയ്യൊരു പ്രശ്നം മാത്രമേ ക്രിസ്തുമസ്സിനോട് ബന്ധപ്പെട്ട് ഉള്ളോ? ഉത്തരത്തിനായി നമുക്ക് ആദ്യകാല ക്രിസ്ത്യാനിത്വത്തിലേക്ക് തിരിച്ചുപോകാം.
“ക്രിസ്ത്യാനിത്വത്തിന്റെ ആദ്യത്തെ രണ്ട് നൂറ്റാണ്ടുകളിൽ രക്തസാക്ഷികളുടെ പിറന്നാളുകൾ ആഘോഷിക്കുന്നതിന് കടുത്ത എതിർപ്പായിരുന്നു. അതുകൊണ്ട്, യേശുവിന്റെ പിറന്നാളും ആഘോഷിക്കുന്ന പതിവില്ലായിരുന്നു” എന്ന് എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പറയുന്നു. പൂർണമായും ഒഴിവാക്കേണ്ട ഒരു വ്യാജമതാചാരമായിട്ടാണ് ജന്മദിനാഘോഷത്തെ ക്രിസ്ത്യാനികൾ വീക്ഷിച്ചിരുന്നത്. വാസ്തവത്തിൽ, യേശുവിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള യാതൊരു പരാമർശവും നമുക്ക് ബൈബിളിൽ കാണാനാവില്ല.
ജന്മദിനാഘോഷത്തിന് എതിരെ ആദ്യകാലക്രിസ്ത്യാനികൾ അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിനെതിരായി കത്തോലിക്കാസഭ ക്രിസ്തുമസ്സ് എന്ന ആഘോഷം ഏർപ്പെടുത്തി. പുറജാതീയ റോമൻ മതങ്ങളുടെയും ശൈത്യകാലത്ത് നടത്തുന്ന പെരുന്നാളുകളുടെയും പ്രചാരം കുറച്ചുകൊണ്ട് കത്തോലിക്കാസഭയുടെ പ്രസിദ്ധി വർധിപ്പിക്കുക എന്നതായിരുന്നു ഈ ലക്ഷ്യത്തിനു പിന്നിൽ. വർഷാവർഷം ഡിസംബർ 17 മുതൽ ജനുവരി 1 വരെയുള്ള ദിവസങ്ങളിൽ “മിക്ക റോമാക്കാരും തങ്ങളുടെ ആരാധനാമൂർത്തികളോടുള്ള ആദരസൂചകമായി ആഘോഷങ്ങളിലും കളികളിലും മദ്യപാനോത്സവങ്ങളിലും ഘോഷയാത്രകളിലും മറ്റ് ആഘോഷത്തിമിർപ്പുകളിലും ഏർപ്പെടുക പതിവായിരുന്നു” എന്ന് അമേരിക്കയിലെ ക്രിസ്തുമസ്സ്—ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പെനി എൽ. റെസ്റ്റഡ് പറയുന്നു. ഡിസംബർ 25-ാം തീയതിയാകട്ടെ സൂര്യദേവന്റെ പിറന്നാളാണ് ആഘോഷിച്ചിരുന്നത്. ആ ദിവസത്തിൽ ക്രിസ്തുമസ്സ് ആഘോഷം ഏർപ്പെടുത്തിക്കൊണ്ട് സൂര്യദേവന്റെ പിറന്നാളിനു പകരം യേശുവിന്റെ പിറന്നാൾ ആഘോഷിക്കാൻ സഭ പല റോമാക്കാരെയും പ്രേരിപ്പിച്ചു. “ശൈത്യകാലത്തിന്റെ മധ്യത്തിൽ ഉത്സവങ്ങളുടെ അകമ്പടിയോടുകൂടി വരുന്ന ഈ ആചാരവും ആഘോഷിക്കാൻ ഉത്സുകരാണ്” റോമാക്കാർ എന്ന് ഗെറി ബൗളർ എഴുതിയ സാന്താക്ലോസ്, ഒരു ജീവചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. യഥാർഥത്തിൽ, അവർ “പഴയ ആചാരങ്ങൾകൊണ്ട് പുതിയ ദിവസത്തെ വരവേൽക്കുന്നതിൽ തുടർന്നിരിക്കുന്നു.”
വ്യക്തമായും, ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ മോശമായ ഉത്ഭവമാണ് പ്രധാനപ്രശ്നം. ക്രിസ്തുമസ്സ്, “ക്രിസ്ത്യാനിത്വത്തിന്റെ പരിവേഷമണിഞ്ഞ പുറജാതീയ ആചാരം മാത്രമാണ്” എന്ന് ക്രിസ്തുമസ്സിനുവേണ്ടിയുള്ള പോരാട്ടം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ സ്റ്റീഫൻ നിസെൻബോം പറയുന്നു. അതുകൊണ്ട്, ക്രിസ്തുമസ്സ് ആഘോഷം ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും അപകീർത്തിപ്പെടുത്തുന്നു. ഇതൊരു നിസ്സാരകാര്യമാണോ? ബൈബിൾ ഇങ്ങനെ ചോദിക്കുന്നു: “നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്മ? വെളിച്ചത്തിന് ഇരുളുമായി എന്തു പങ്കാളിത്തം?” (2 കൊരിന്ത്യർ 6:14) ഒരു മരം വളഞ്ഞ് വളർന്നാലെന്നപോലെ ക്രിസ്തുമസ്സ് ആഘോഷവും ‘നേരെ ആക്കുവാൻ വഹിയാതവണ്ണം’ വളവുള്ളതാണ്.—സഭാപ്രസംഗി 1:15.▪ (w15-E 10/01)