വിവരങ്ങള്‍ കാണിക്കുക

ദൈവത്തിന്‌ എത്ര പേരുകളുണ്ട്‌?

ദൈവത്തിന്‌ എത്ര പേരുകളുണ്ട്‌?

ബൈബിളിന്റെ ഉത്തരം

 ദൈവത്തിന്‌ ഒരേ ഒരു പേരേ ഉള്ളൂ. എബ്രായ ഭാഷയിൽ അത്‌ എഴുതുന്നത്‌ ഇങ്ങനെയാണ്‌: יהוה. മലയാളത്തിൽ പൊതുവേ “യഹോവ” എന്നാണ്‌ അതു കൊടുത്തിരിക്കുന്നത്‌. a യശയ്യ പ്രവാചകനോടു ദൈവം പറഞ്ഞു: “യഹോവ! അതാണ്‌ എന്റെ പേര്‌.” (യശയ്യ 42:8) ഈ പേര്‌ പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളിൽ ഏകദേശം 7,000 പ്രാവശ്യം കാണാം. ദൈവത്തിന്റെ സ്ഥാനപ്പേരുകളെക്കാൾ കൂടുതൽ പ്രാവശ്യം, എന്തിന്‌ മറ്റാരുടെ പേരിനെക്കാളും കൂടുതൽ പ്രാവശ്യം, ഈ പേരാണുള്ളത്‌. b

ദൈവത്തിനു മറ്റു പേരുകളുണ്ടോ?

 ദൈവത്തിന്റെ ഒരേ ഒരു പേരേ ബൈബിൾ പരാമർശിക്കുന്നുള്ളൂ. എന്നാൽ പല സ്ഥാനപ്പേരുകളും വിശേഷണങ്ങളും അതു ദൈവത്തിനു നൽകിയിട്ടുണ്ട്‌. താഴെ കൊടുത്തിരിക്കുന്നത്‌ അവയിൽ ചിലതാണ്‌. ഈ സ്ഥാനപ്പേരുകളുടെ വിശദീകരണം യഹോവയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചിലതു നമ്മോടു പറയുന്നു.

സ്ഥാനപ്പേര്‌

പരാമർശം

അർഥം

അല്ലാഹു

(ഒന്നുമില്ല)

ഇതൊരു അറബിവാക്കാണ്‌. “അല്ലാഹു” എന്നത്‌ ഒരു പേരല്ല. “ദൈവം” എന്ന്‌ അർഥം വരുന്ന ഒരു സ്ഥാനപ്പേര്‌ മാത്രമാണ്‌. അറബിയിലും മറ്റു ഭാഷകളിലും ഉള്ള ബൈബിൾ പരിഭാഷകളിൽ “ദൈവം” എന്ന വാക്കിനു പകരമായി “അല്ലാഹു” എന്ന്‌ ഉപയോഗിച്ചിരിക്കുന്നു.

സർവശക്തൻ

ഉൽപത്തി 17:1

അളവറ്റ ശക്തിയുള്ളവൻ. ‘എൽ ശദ്ദായി’ (“സർവശക്തനായ ദൈവം”) എന്ന എബ്രായ പദപ്രയോഗം ബൈബിളിൽ ഏഴു പ്രാവശ്യം കാണാം.

ആൽഫയും ഒമേഗയും

വെളിപാട്‌ 1:8; 21:6; 22:13

“ആദ്യത്തവനും അവസാനത്തവനും” അല്ലെങ്കിൽ “തുടക്കവും ഒടുക്കവും.” അതായത്‌ യഹോവയ്‌ക്കു മുമ്പോ ശേഷമോ മറ്റൊരു സർവശക്തനായ ദൈവമില്ല. (യശയ്യ 43:10) ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്‌ ആൽഫയും ഒമേഗയും.

പുരാതനകാലംമുതലേ ഉള്ളവൻ

ദാനിയേൽ 7:9, 13, 22

ആരംഭമില്ലാത്തവൻ. എന്തെങ്കിലും അല്ലെങ്കിൽ ആരെങ്കിലും അസ്‌തിത്വത്തിൽ വരുന്നതിനു മുമ്പേ, അനന്തകാലമായി ഉള്ള വ്യക്തി.—സങ്കീർത്തനം 90:2.

സ്രഷ്ടാവ്‌

യശയ്യ 40:28

എല്ലാം സൃഷ്ടിച്ച വ്യക്തി.

പിതാവ്‌

മത്തായി 6:9

ജീവൻ നൽകിയയാൾ.

ദൈവം

ഉൽപത്തി 1:1

ശക്തനായ, ആരാധനയ്‌ക്കു യോഗ്യനായ വ്യക്തി. ‘എലോഹിം’ എന്ന എബ്രായപദം ബഹുവചനരൂപത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അത്‌ യഹോവയുടെ മഹിമ, പ്രൗഢി, ഗാംഭീര്യം എന്നിവയെയൊക്കെ കുറിക്കുന്നു.

ദൈവാധിദൈവം

ആവർത്തനം 10:17

ഉന്നതനായ ദൈവം. ചിലർ ആരാധിക്കുന്ന ‘ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിൽനിന്ന്‌’ വ്യത്യസ്‌തൻ.—യശയ്യ 2:8.

മഹാനായ ഉപദേഷ്ടാവ്‌

യശയ്യ 30:20, 21

നമുക്കു ഗുണം ചെയ്യുന്ന ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നു.—യശയ്യ 48:17, 18.

മഹാസ്രഷ്ടാവ്‌

സങ്കീർത്തനം 149:2

എല്ലാം അസ്‌തിത്വത്തിൽ കൊണ്ടുവന്ന വ്യക്തി.—വെളിപാട്‌ 4:11.

സന്തോഷമുള്ള ദൈവം

1 തിമൊഥെയൊസ്‌ 1:11

ദൈവത്തിന്റെ സന്തോഷവും ആനന്ദവും എടുത്തുകാട്ടുന്നു.—സങ്കീർത്തനം 104:31.

പ്രാർഥന കേൾക്കുന്നവൻ

സങ്കീർത്തനം 65:2

വിശ്വാസത്തോടെ പ്രാർഥിക്കുന്ന ഓരോരുത്തരുടെയും പ്രാർഥന കേൾക്കുന്നു.

ഞാൻ ആകുന്നവൻ ഞാൻ ആകുന്നു

പുറപ്പാട്‌ 3:14, സത്യവേദപുസ്‌തകം

ഉദ്ദേശ്യം നിവർത്തിക്കാൻവേണ്ടി എന്തൊക്കെ ആയിത്തീരണോ അതെല്ലാം ആയിത്തീരും. “ഞാൻ ഞാൻതന്നെ,” “ഞാൻ എന്ത്‌ ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും” എന്നൊക്കെ ഈ വാചകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. (പി.ഒ.സി., പുതിയ ലോക ഭാഷാന്തരം) തൊട്ടടുത്ത വാക്യത്തിൽ കൊടുത്തിരിക്കുന്ന യഹോവ എന്ന ദൈവനാമം മനസ്സിലാക്കാൻ ഈ വിശദീകരണം നമ്മളെ സഹായിക്കുന്നു.—പുറപ്പാട്‌ 3:15.

തീക്ഷ്‌ണതയുള്ള ദൈവം

പുറപ്പാട്‌ 34:14, സത്യവേദപുസ്‌തകം

ആരാധനയുടെ കാര്യത്തിൽ ദൈവം വിട്ടുവീഴ്‌ച ചെയ്യുന്നില്ല. ഇത്‌, “അസഹിഷ്‌ണുവായ ദൈവം,” “സമ്പൂർണഭക്തി ആഗ്രഹിക്കുന്നവൻ” എന്നൊക്കെ ചില ബൈബിളുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു.—പി.ഒ.സി., പുതിയ ലോക ഭാഷാന്തരം.

നിത്യതയുടെ രാജാവ്‌

വെളിപാട്‌ 15:3

ദൈവത്തിന്റെ ഭരണത്തിന്‌ ആരംഭവും അവസാനവും ഇല്ല.

കർത്താവ്‌

സങ്കീർത്തനം 135:5

ഉടമസ്ഥൻ അല്ലെങ്കിൽ യജമാനൻ. എബ്രായയിൽ ‘അദോൻ,’ ‘അദോനിം.’

സൈന്യങ്ങളുടെ അധിപൻ

യശയ്യ 1:9; റോമർ 9:29

ശക്തരായ ദൂതഗണത്തിന്റെ സേനാനായകൻ. “സൈന്യങ്ങളുടെ കർത്താവ്‌” എന്നും ഇതു പരിഭാഷ ചെയ്‌തിട്ടുണ്ട്‌.—റോമർ 9:29, സത്യവേദപുസ്‌തകം.

അത്യുന്നതൻ

സങ്കീർത്തനം 47:2

ഏറ്റവും ഉന്നതനായ അധികാരി.

അതിപരിശുദ്ധൻ

സുഭാഷിതങ്ങൾ 9:10

മറ്റാരെക്കാളും പരിശുദ്ധൻ. സദാചാരനിഷ്‌ഠയുള്ള, വിശുദ്ധനായ ദൈവം.

കുശവൻ

യശയ്യ 64:8

ഒരു കുശവനു കളിമണ്ണിന്മേൽ അധികാരമുള്ളതുപോലെ, ദൈവത്തിന്‌ ആളുകളുടെയും ജനതകളുടെയും മേൽ അധികാരമുണ്ട്‌.—റോമർ 9:20, 21.

വിമോചകൻ, വീണ്ടെടുപ്പുകാരൻ

യശയ്യ 41:14, സത്യവേദപുസ്‌തകം

യേശുക്രിസ്‌തുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ മാനവകുടുംബത്തെ വീണ്ടെടുക്കുകയോ വിലയ്‌ക്കു വാങ്ങി വിമോചിപ്പിക്കുകയോ ചെയ്യുന്നു.—യോഹന്നാൻ 3:16.

പാറ

സങ്കീർത്തനം 18:2, 46

അഭയകേന്ദ്രവും രക്ഷയുടെ ഉറവിടവും.

രക്ഷകൻ

യശയ്യ 45:21

വിപത്തിൽനിന്നും വിനാശത്തിൽനിന്നും വിടുവിക്കുന്നു.

ഇടയൻ

സങ്കീർത്തനം 23:1

ആരാധകർക്കുവേണ്ടിയെല്ലാം കരുതുന്നു.

പരമാധികാരി

ഉൽപത്തി 15:2

എല്ലാറ്റിന്റെയും മേൽ അധികാരം. എബ്രായയിൽ ‘അദോനായി.’

പരമോന്നതൻ

ദാനിയേൽ 7:18, 27

പ്രപഞ്ചത്തിന്റെ പരമാധികാരി.

എബ്രായ തിരുവെഴുത്തുകളിലെ സ്ഥലപ്പേരുകൾ

ബൈബിളിൽ ദൈവത്തിന്റെ പേരുള്ള ചില സ്ഥലങ്ങളുണ്ട്‌. എന്നാൽ അതൊന്നും ദൈവത്തിന്റെ പകരനാമങ്ങളല്ല.

സ്ഥലപ്പേര്‌

പരാമർശം

അർഥം

യഹോവ-യിരെ

ഉൽപത്തി 22:13, 14

“യഹോവ നൽകും.”

യഹോവ-നിസ്സി

പുറപ്പാട്‌ 17:15

“യഹോവ എന്റെ കൊടിമരം.” തന്റെ ജനത്തിന്റെ സംരക്ഷണത്തിനും സഹായത്തിനും അവരെ ഒരു കൊടിക്കീഴിൽ കൂട്ടിവരുത്തുന്ന ദൈവമാണ്‌ യഹോവ.—പുറപ്പാട്‌ 17:13-16.

യഹോവ-ശലോം

ന്യായാധിപന്മാർ 6:23, 24

“യഹോവ സമാധാനമാണ്‌.”

യഹോവശമ്മാ

യഹസ്‌കേൽ 48:35, സത്യവേദപുസ്‌തകം

“യഹോവ അവിടെ.”

ദൈവത്തിന്റെ പേര്‌ അറിയേണ്ടതിന്റെയും ഉപയോഗിക്കേണ്ടതിന്റെയും കാരണങ്ങൾ

  • യഹോവ എന്ന പേര്‌ ആയിരക്കണക്കിനു പ്രാവശ്യം ബൈബിളിൽ കൊടുത്തിരിക്കുന്നത്‌ തന്റെ പേര്‌ അത്ര പ്രധാനമാണെന്ന്‌ യഹോവ കരുതുന്നതുകൊണ്ടാണ്‌.—മലാഖി 1:11.

  • ദൈവനാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ദൈവപുത്രനായ യേശു പല പ്രാവശ്യം എടുത്തുപറഞ്ഞു. ഉദാഹരണത്തിന്‌, യേശു യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ.”—മത്തായി 6:9; യോഹന്നാൻ 17:6.

  • ദൈവനാമം അറിയാനും അത്‌ ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർ ആദ്യപടി എന്ന നിലയിൽ യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നു. (സങ്കീർത്തനം 9:10; മലാഖി 3:16) അത്തരം ഒരു ബന്ധം യഹോവയുടെ ഈ വാക്കിൽ വിശ്വാസമർപ്പിക്കാൻ അവരെ സഹായിക്കുന്നു: “അവന്‌ എന്നെ ഇഷ്ടമായതുകൊണ്ട്‌ ഞാൻ അവനെ മോചിപ്പിക്കും. അവന്‌ എന്റെ പേര്‌ അറിയാവുന്നതുകൊണ്ട്‌ ഞാൻ അവനെ സംരക്ഷിക്കും.”—സങ്കീർത്തനം 91:14.

  • ബൈബിൾ ഇങ്ങനെ തുറന്നുപറയുന്നു: ‘ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം. ഇങ്ങനെ അനേകം “ദൈവങ്ങളും” അനേകം “കർത്താക്കന്മാരും” ഉണ്ട്‌.’ (1 കൊരിന്ത്യർ 8:5, 6) എങ്കിലും ഏകസത്യദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു.—സങ്കീർത്തനം 83:18.

a ദൈവത്തിന്റെ പേര്‌ “യാഹ്‌വെ” എന്ന്‌ ഉപയോഗിക്കാമെന്ന്‌ ചില എബ്രായ പണ്ഡിതർ അഭിപ്രായപ്പെടുന്നു.

b ദൈവത്തിന്റെ പേരിന്റെ ചുരുക്കരൂപമായ “യാഹ്‌” എന്നത്‌ 50-ഓളം പ്രാവശ്യം ബൈബിളിൽ കാണാം. “യാഹിനെ സ്‌തുതിപ്പിൻ” എന്ന്‌ അർഥമുള്ള “ഹല്ലെലൂയ്യാ” എന്ന വാക്കും ഇതിൽപ്പെടുന്നു.—വെളിപാട്‌ 19:1; സത്യവേദപുസ്‌തകം.